ഇരിങ്ങാലക്കുടിയിൽ നിന്നും രണ്ടര കിലോമീറ്റർ ഉള്ളിലോട്ട് ചാലക്കുടി പോകുന്ന വഴിയിൽ പുല്ലൂർ മിഷൻ ഹോസ്പിറ്റലിനോട് ചേർന്നുള്ള വഴിയിലൂടെ ഇടത്തോട്ട് നടന്നു കഴിഞ്ഞാൽ ഒരു പഞ്ചായത്ത് കിണർ കാണാം,അവിടെയുള്ള സഖാവ് പി.പി.ദേവസിയുടെ സ്മാരകത്തോട് ചേർന്ന് ഇടതുവശത്ത് നടന്നാൽ പുത്തനങ്ങാടി ബേബി ചേട്ടന്റെ കടയായി.
80 കളിലെ ലുലുമാളാണ് ബേബി ചേട്ടന്റെ കട.
പുറത്ത് വെള്ളം ഊർന്നുവരുന്ന ഉപ്പ് പെട്ടി. ആ പെട്ടിക്കു മുകളിൽ കയറിയിരിക്കുന്ന ചിലർ. കെട്ടിയിട്ടിരിക്കുന്ന പുഴക്കുലക്കിടയിലൂടെ മണിയനീച്ചയുടെ സഞ്ചാരം. നിറം മാറിയ പഴങ്ങൾ ഊർന്ന് വീഴാറായിരിക്കുന്നു.
നിരത്തി വച്ച ചാക്കിൽ പലവിധത്തിലുള്ള പച്ചക്കറികൾ ഇടം പിടിച്ചിരിക്കുന്നു. കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന പച്ചക്കറികൾക്കിടയിൽ പച്ചമുളകും കറിവേപ്പിലയും സ്ഥാനം പിടിച്ചിരിക്കുന്നു.
പെട്ടെന്ന് വിറ്റു പോകുന്ന ഐറ്റം, മിട്ടായി ഇട്ടു വച്ചിരിക്കുന്ന ഡബ്ബയുടെ അരികിൽ വച്ചിരിക്കുന്നു. മാളിൽ ബിൽ അടയ്ക്കാനായി വരിയിൽ നിൽക്കുമ്പോൾ വരിയോട് ചേർന്ന് ഏറ്റവും അത്യാവശ്യ വസ്തുക്കൾ കൂട്ടിവെച്ചിരിക്കും. മറന്നുപോയെങ്കിൽ അതെടുത്ത് ഉടനെ ബില്ല് ചെയ്യാനുള്ള ബിസിനസ് തന്ത്രം. ഈ തന്ത്രം ഒക്കെ പണ്ട് നമ്മൾ ഉപയോഗിച്ചിരുന്നതാണ് മിട്ടായി ഡബ്ബക്ക് അരികിൽ ആവശ്യ വസ്തുക്കളായ ബീഡിയും,തീപ്പെട്ടിയും നിറഞ്ഞുനിൽക്കുന്നു.
കാജ
മണി
ദിനേശ്
ഷിപ്പ് തീപ്പെട്ടി..
ബേബി ചേട്ടൻ കടയിൽ വരുന്നവരുടെ വീട്ടുവിശേഷം അന്വേഷിച്ചും സുഖവിവരങ്ങൾ അറിഞ്ഞും ബിസിനസ്സ് പൊടിപൊടിപ്പിക്കുന്നു.
വിശേഷദിവസങ്ങളിൽ ധാരാളം സാധനങ്ങൾ ചന്തയിൽ നിന്നും കൊണ്ടുവന്ന കടയിൽ നിരത്തിവയ്ക്കും. എന്തു ഭംഗിയാണെന്നൊ കാണാൻ.
വിഷു വരവായി..
ഡാ ചന്ദ്രാ..
വിഷു ഒക്കെ വരാറായി ട്ടാ..
ചന്തയിൽ ഒന്നും പോയി ഒരു സാധനം വാങ്ങണ്ടട്ടാ.. അവിടുത്തെ വിലേല് ഇവിടെ എല്ലാം തരാം….
സ്നേഹത്തിന്റെ വലയെറിഞ്ഞ് ബേബി ചേട്ടൻ.
വിഷു ആയിട്ട് ആവശ്യമുള്ള സാധനങ്ങൾ കൊണ്ടുപോയി കൊള്ളൂ, പൈസ ഒക്കെ പിന്നെ തന്നാൽ മതി ഡാ എന്ന് പറയുന്ന കടയുടമ. അത് തിരിച്ചു കൊടുക്കണ്ടേ എന്ന് സത്യം മനസ്സിലാക്കുമ്പോൾ ചിലതൊക്കെ നമ്മൾ വേണ്ട എന്ന് വയ്ക്കുന്നു.
ബേബി ചേട്ടൻമാർ നമ്മുടെ നാട്ടിൽ ധാരാളം ഉണ്ട്. ഇല്ലാത്തവന് ഒരു സാന്ത്വനമായി ഒരു തുണയായി തണലായി..
വെള്ളമൊലിക്കുന്ന ഉപ്പും പെട്ടിയുടെ പുറത്തിരുന്ന് രാജേട്ടൻ കാജാ ബീഡി നീട്ടി വലിക്കുന്നുണ്ട്.
വഴിയിൽ പോകുന്ന ദിവാകരേട്ടൻ ചേട്ടൻ ചോദിച്ചു
ഇപ്രാവശ്യത്തെ വിഷു
കലക്കും അല്ലടാ ബേബി..
എന്തൂട്ട് എന്റെ ദിവാകരേട്ടാ.
ബേബി ചേട്ടന്റെ കടയുടെ മുന്നിലൂടെ നടക്കുമ്പോൾ അവിടെ തൂക്കിയിട്ടിരിക്കുന്ന പഴം ഒന്ന് ഉരിഞ്ഞ് തിന്നാൻ പലപ്പോഴും എനിക്ക് കൊതി തോന്നിയിട്ടുണ്ട്. ആഗ്രഹങ്ങൾ മനസ്സിൽ ഒതുക്കിപ്പിടിച്ച് തിരിഞ്ഞു നോക്കാതെ മുന്നോട്ടു നടന്നു നീങ്ങാറുണ്ട് ഞാൻ.
വീട്ടിലെത്തി ഉടനെ അമ്മയോട് പറയും കടയിൽ കുറെ സാധനങ്ങൾ വന്നിട്ടുണ്ടമ്മേ.വിഷു ആയിട്ട് എന്തെങ്കിലും വാങ്ങുന്നുണ്ടോ ?
അടുക്കളയിൽ വിയർത്തു നിൽക്കുന്ന അമ്മ ചേർത്തുപിടിച്ച് ഒരു ഉമ്മ തരും ആ വിയർപ്പിന്റെ ഗന്ധത്തിൽ എന്റെ ആഗ്രഹം അലിഞ്ഞില്ലാതാകും.
ഇപ്പോൾ ബേബി ചേട്ടന്റെ കട നടത്തുന്നത് മകനാണ്. ധാരാളം മാറ്റങ്ങൾ വന്നു . ഈ കടകൾ ഇന്നും നിലനിൽക്കുന്നു എന്നതിൽ വളരെ സന്തോഷം.
മോനെ എന്ന വിളി കേട്ടു..
അമ്മ വിഷുകട്ട ഉണ്ടാക്കിയുള്ള വിളിയാണ്, കുറച്ച് ശർക്കര മധുരച്ചാറും കൂടെ കുമ്പളങ്ങയും,പയറും ചേർത്തുള്ള ഒരു കറിയും. വിശപ്പിനെ വരിഞ്ഞു കെട്ടിയ വഷുകട്ട.
വലിയ സദ്യയുടെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ലെങ്കിലും, പടക്കം പൊട്ടിക്കുന്നവരുടെ ഇടയിലൂടെ ഞാൻ നടന്നു നീങ്ങുമ്പോൾ ബേബിച്ചേട്ടന്റെ കടയുടെ മുന്നിൽ കൊഴിഞ്ഞുവീഴാറായ പഴങ്ങൾ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ഇതൊക്കെകണ്ട്
അപ്പുറത്ത് വേലിക്കെ നിൽക്കുന്ന കൊന്നമരത്തിൽ കണിക്കൊന്ന കണി കാണാനായി സുന്ദരിയായി നിൽപ്പുണ്ടായിരുന്നു.
മേട പൊന്നണിയും കൊന്നപ്പൂക്കളിയായി
പീലി കാവുകളിൽ
താലപ്പൂപ്പൊലിയായ്.
എല്ലാവർക്കും ഒരു വല്യകൊട്ട നിറയെ വിഷു ആശംസകൾ.
അജിത് ശങ്കരൻ