താനെ അസാദ് നഗർ മലയാളി സമാജം സംഘടിപ്പിച്ച സംഗീത-ഹാസ്യ സന്ധ്യ പ്രേക്ഷക പ്രശംസ നേടി. ഇതിനകം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മാതൃകയായ സംഘടന 2006-ലാണ് ആരംഭിച്ചത്. സമൂഹ സേവനമെന്ന ലക്ഷ്യത്തോടെ നിരവധി പ്രവർത്തനങ്ങൾ നടത്തിയ സംഘടന പ്രകൃതിദുരന്തങ്ങളിലും കൊവിഡ് മഹാമാരിക്കാലത്തും നടത്തിയ സേവന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.
കോവിഡിന് ശേഷം പ്രവർത്തനങ്ങൾ മന്ദീഭവിച്ച മലയാളി സമാജം വീണ്ടും സേവന മേഖലകളിൽ സജീവമാകുവാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായാണ് അംഗങ്ങൾക്ക് ഒത്തു കൂടാനുള്ള വേദിയായി സംഗീത സന്ധ്യ സംഘടിപ്പിച്ചത്.
സാംസ്‌കാരിക പരിപാടിയിൽ ആംചി മുംബൈ ഡയറക്ടർ പ്രേംലാൽ മുഖ്യാതിഥിയായിരുന്നു. ടെലിവിഷൻ അവതാരകൻ ജെ പി തകഴി, മുൻ കോര്‍പ്പറേറ്റര്‍ മനോഹര്‍ ദുംബ്രെ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
രത്‌നരാജ് നായർ സ്വാഗതം ആശംസിച്ചു. എ. ബി. മോഹൻദാസ്, ശിവദാസ് എന്നിവർ അതിഥികളെ ആദരിച്ചു.
മുംബൈയിലെ മലയാളി സമാജങ്ങളുടെ പ്രവർത്തന മേഖലയിലേക്ക് യുവാക്കൾ കടന്നു വരാതിരിക്കുന്നതും സാംസ്‌കാരിക പരിപാടികളിൽ അംഗങ്ങളുടെ പങ്കാളിത്തം കുറയുന്നതും കാണാൻ കഴിയുന്നുവെന്നും ഇത് പരിഹരിക്കാൻ ശ്രമിക്കണമെന്നും മുന്‍ കോര്‍പ്പറേറ്റര്‍ മനോഹര്‍ ദുംബ്രെ പറഞ്ഞു.
മലയാളികളുടെ കൂട്ടായ്മക്കും ക്ഷേമത്തിനുമായി രൂപം കൊണ്ട സമാജങ്ങൾ പക്ഷെ മലയാളി നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ വിമുഖത കാണിക്കുന്നത് ജെ പി തകഴി ചൂണ്ടിക്കാട്ടി.
മുംബൈയിൽ മലയാളി സമാജങ്ങൾ നിലനിൽക്കേണ്ടത് അനിവാര്യമാണെന്നും നാടിന്റെ സംസ്കാരവും പൈതൃകവും പരിപോഷിപ്പിക്കപ്പെടേണ്ടതാണെന്നും പ്രേംലാൽ പറഞ്ഞു. പുതിയ തലമുറയെ സംഘടനകളുടെ താക്കോൽ സ്ഥാനങ്ങളിലേക്ക് കൊണ്ട് വരേണ്ട ഉത്തരവാദിത്തം മുതിർന്ന അംഗങ്ങൾക്കുണ്ടെന്നും മാധ്യമ പ്രവർത്തകൻ അഭിപ്രായപ്പെട്ടു.
ചലച്ചിത്ര നടി സുമാ മുകുന്ദൻ, ആത്മ ജനറൽ സെക്രട്ടറി ശശികുമാർ നായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പി. ആർ. ശ്രീകാന്ത് നന്ദി പ്രകാശിപ്പിച്ചു.
തുടർന്ന് ശ്രുതി ഓർക്കസ്ട്രയുടെ ആഭിമുഖ്യത്തിൽ സംഗീത ഹാസ്യ പരിപാടി അരങ്ങേറി.