- രാജൻ കിണറ്റിങ്കര –
നുള്ളിക്കൊടുത്ത് വാരി വാങ്ങി എന്ന മലയാള പഴമൊഴി അന്വർത്ഥമാക്കിയിരിക്കുകയാണ് പാകിസ്ഥാൻ. 1947 ൽ ഇന്ത്യയെപ്പോലെ സ്വതന്ത്രമായ രാജ്യം, വിഭവശേഷിയിലും പ്രകൃതി സമ്പത്തിലും ഒരു പക്ഷെ ഇന്ത്യയേക്കാൾ മുൻപന്തിയിലായിരുന്ന ഒരു രാജ്യം ഇന്ന് പട്ടിണിയും പരിവട്ടവുമായി കഴിയുകയാണ്.
വ്യക്തിയായാലും രാഷ്ട്രമായാലും സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാതെ അയൽക്കാരൻ്റെ വളർച്ചകണ്ട് കണ്ണും കാതും അങ്ങോട്ട് തിരിച്ചു വച്ചാൽ ഉണ്ടാകുന്നത് പാകിസ്ഥാൻ്റെ ഗതി തന്നെയാണ്. അയൽക്കാരനൊപ്പം നമുക്കും എങ്ങനെ പ്രയത്നത്തിലൂടെ വളരാം എന്ന് ശ്രമിക്കാതെ അവൻ്റെ അതിര് കിളച്ചും അവൻ്റ തൊടിയിലേക്ക് വെയിസ്റ്റുകൾ വലിച്ചെറിഞ്ഞും അയൽവാസിയുടെ സ്വൈരജീവിതം എങ്ങനെ താറുമാറാക്കാം എന്നതിലേക്ക് ശ്രദ്ധ തിരിക്കുന്ന ഒരു നാട്ടിൽ പുറത്തുകാരൻ്റെ മറ്റൊരു വലിയ പതിപ്പാണ് പാകിസ്ഥാൻ.
ഇവിടെ അയൽവാസിയായ ഇന്ത്യയുടെ ശാന്തി തകർക്കാൻ വെയിസ്റ്റല്ല തീവ്രവാദമാണ് ഇവിടേക്ക് പാകിസ്ഥാൻ തള്ളുന്നത് എന്ന വ്യത്യാസമേ ഉള്ളു. വളർന്നു വരുന്ന ഒരു കുട്ടിക്ക് തെറ്റുകൾ പറഞ്ഞ് കൊടുത്താൽ ആ കുട്ടിക്ക് വലുതായാൽ ആ തെറ്റുകളെല്ലാം ശരിയായി തോന്നും . പാകിസ്ഥാനും വളർന്നു വന്നത് തെറ്റുകൾ കണ്ടാണ്, തെറ്റുകൾ മാത്രം ശീലിച്ചാണ്. അതിനാൽ തന്നെ തീവ്രവാദം ഒരു വലിയ തെറ്റായി അവർക്ക് തോന്നുന്നില്ല. അതല്ലെങ്കിൽ അതിൽ നിന്ന് മോചനം നേടാൻ അവർക്കാവുന്നില്ല.
ലഹരിക്കടിമയായ ഒരു വ്യക്തി ലഹരി കിട്ടിയില്ലെങ്കിൽ അക്രമാസക്തൻ ആകുന്നതുപോലെയാണ് പാകിസ്ഥാൻ. തീവ്രവാദത്തിന് അടിമയായ അവർക്ക് എവിടെയെങ്കിലും തീവ്രവാദ ആക്രമങ്ങൾ നടത്തിയില്ലെങ്കിൽ ആകെ അസ്വസ്ഥതയാണ്. അതിനാൽ ലഹരി കിട്ടാൻ വരും വരായ്കകളെ കുറിച്ച് ചിന്തിക്കാതെ ഏതറ്റം വരെയും പോകുന്ന ഒരാളെപ്പോലെ പാകിസ്ഥാനും ഭവിഷ്യത്തുകളെ കുറിച്ചു ചിന്തിക്കാതെ ആക്രമത്തിലേക്ക് ഇറങ്ങുന്നു.
സ്വാതന്ത്ര്യം കിട്ടി ഇന്നേവരെ ഒരു ഇന്ത്യക്കാരനും പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറി അവിടെ അശാന്തി സൃഷ്ടിക്കാൻ തുനിഞ്ഞിട്ടില്ല. പക്ഷെ, അതിർത്തി കടന്ന് മാത്രമല്ല, പാകിസ്ഥാൻ പാലൂട്ടി വളർത്തിയ തീവ്രവാദികൾ മുംബൈ വരെ എത്തി.
എന്നിട്ടും തളരാത്ത ഇന്ത്യയാണ് പാകിസ്ഥാനെ കൂടുതൽ അസ്വസ്ഥമാക്കുന്നത്. ഇതുവരെ തീവ്രവാദികളെ നിയന്ത്രിച്ചിരുന്നത് പാക് ഭരണകൂടം ആയിരുന്നെങ്കിൽ ഇപ്പോൾ പാകിസ്ഥാൻ ഭരണാധികാരികളെ നിയന്ത്രിക്കുന്നത് ലോകം ഹിറ്റ് ലിസ്റ്റിൽ പെടുത്തിയ തീവ്രവാദികളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
തോക്ക് പിടിക്കാൻ അറിഞ്ഞാൽ നല്ല ഭരണാധികാരിയായി എന്നതാണ് പാകിസ്ഥാനിലെ സ്ഥിതി. സഹനം, സഹിഷ്ണുത, മനുഷ്യത്വം ഇതെല്ലാം നഷ്ടപ്പെട്ട ഒരു രാഷ്ട്രമായി ലോകത്തിന് മുന്നിൽ പരിഹാസ്യരായി ഒരു രാഷ്ട്രം നിൽക്കുമ്പോൾ ദുരിതമനുഭവിക്കുന്നത് ഇതിലൊന്നും പങ്കില്ലാത്ത അവിടുത്തെ പാവം സാധാരണ ജനങ്ങളാണ്. പക്ഷെ, സ്വന്തം സ്വാർത്ഥ താൽപര്യത്തിനപ്പുറം രാഷ്ട്ര ജനതയെക്കുറിച്ച് ഒട്ടും വേവലാതിയില്ലാത്ത ഭരണകൂടം വീണ്ടും ഒളിഞ്ഞും തെളിഞ്ഞും ആയുധങ്ങൾ തേച്ച് മിനുക്കുകയാണ്, വിജയിക്കാനല്ല, ഇന്ത്യയിൽ കുറച്ച് നേരത്തെക്കെങ്കിലും അശാന്തി സൃഷ്ടിക്കാൻ മാത്രം .
- രാജൻ കിണറ്റിങ്കര