മലയാള സിനിമയിൽ ഒരുപാട് പുതുമുഖങ്ങൾ ഒറ്റപ്പെട്ട ഹിറ്റുകളുമായി പ്രേക്ഷക പ്രതീക്ഷ ഉയർത്തിയെങ്കിലും സ്ഥിരതയാർന്ന ബോക്സ് ഓഫീസ് പ്രകടനങ്ങൾ നൽകുന്ന യുവതാരങ്ങൾ കുറവാണെന്ന് പറയാം. ഈ പശ്ചാത്തലത്തിലാണ് മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളായി ഇന്നും അരങ്ങു വാഴുന്ന മമ്മൂട്ടിയും മോഹൻലാലും ഒടിടിയിലും മുന്നിലെത്തി വിസ്മയിപ്പിക്കുന്നത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മലയാള സിനിമയിലെ ദീർഘകാല ആധിപത്യം വിസ്മയിപ്പിക്കുന്നതാണ്.
മോഹൻലാൽ – വിമർശനങ്ങൾക്കപ്പുറം അടിത്തറ ശക്തമാക്കി
‘മരക്കാർ’ പോലുള്ള പ്രതീക്ഷകൾ നിറഞ്ഞ ബ്രഹ്മാണ്ഡ ചിത്രവും, മോഹൻലാൽ സംവിധാനം ചെയ്ത് അവതരിപ്പിച്ച ‘ബറോസ്’ പോലെയുള്ള പ്രൊജക്റ്റുകളും എട്ടു നിലയിൽ പൊട്ടിയപ്പോൾ, നടന് വലിയ വിമർശനങ്ങളാണ് ഏറ്റു വാങ്ങേണ്ടി വന്നത്. ചിലർ മോഹൻലാൽ യുഗം അവസാനിച്ചതായി വരെ വിശകലനം ചെയ്തു.
എന്നാൽ , എമ്പുരാൻ എത്തിയത്, മോഹൻലാൽ വീണ്ടും ബോക്സ് ഓഫിസിലും ആരാധകഹൃദയങ്ങളിലും തിളങ്ങിയാണ്. പുതിയ ആസൂത്രണങ്ങളോട് കൂടിയ പദ്ധതികൾ, യുവ സംവിധായകരുമായി സഹകരിക്കുന്നതിലൂടെയുള്ള നവീനത – ഇത് താരത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കി.
മമ്മൂട്ടി – വ്യത്യസ്ത പ്രമേയങ്ങളും വൈവിധ്യമാർന്ന പ്രകടനങ്ങളും തുറുപ്പ്ചീട്ടാക്കി
മമ്മൂട്ടിയുടെ തിരഞ്ഞെടുത്ത സിനിമകൾ മെഗാ സ്റ്റാറിന്റെ പ്രകടന വൈവിധ്യത്തിന്റെ ഉദാഹരണങ്ങളാണ്. ‘പുഴു’, ‘നൻപകൽ നേരത്ത് മയക്കം’, ‘ഭ്രമംയുഗം’ തുടങ്ങിയ ചിത്രങ്ങൾ വ്യത്യസ്ത സമീപനങ്ങളിലൂടെയും വൈഷമ്യമായ വേഷഭാവങ്ങളിലൂടെയും മമ്മൂട്ടിയുടെ നിലവാരം സുതാര്യമാക്കി. പല സിനിമകളും പ്രധാനമായും ഓൺലൈനുകളിൽ വലിയ വരുമാനമുണ്ടാക്കി, തിയേറ്ററുകൾക്കപ്പുറത്തും താര മൂല്യത്തെ സജീവമായി നിലനിർത്താൻ മമ്മൂട്ടി വിജയിച്ചു.
OTTയിലെ ആധിപത്യം
മമ്മൂട്ടിയും മോഹൻലാലും തമ്മിൽ കാലങ്ങളായി തുടരുന്നു മത്സരങ്ങൾ ഇപ്പോഴിതാ ഓടിടിയിലേക്കും വ്യാപിച്ചിരിക്കയാണ്. ഇതോടെ ആരാധകരും ഇവർക്കായി മത്സര രംഗത്തുണ്ട്.
മോഹൻലാലിന്റെ ‘ദൃശ്യം 2’ എന്ന ചിത്രം ഓടിടിയിൽ പുതിയ ചരിത്രം കുറിച്ച മലയാള സിനിമയാണ്. ഒറ്റവാരത്തിനുള്ളിൽ ഇന്ത്യയിലാകെ ഏറ്റവും കൂടുതൽ കണ്ട മലയാള സിനിമയായി ദൃശ്യം മാറി
മമ്മൂട്ടിയുടെ ‘പുഴു’ സാമൂഹിക വിഷയങ്ങൾക്കൊപ്പം ചിന്തിപ്പിക്കുന്ന കഥാപാത്രം അവതരിപ്പിച്ച സിനിമയാണ്. ക്രിട്ടിക്കൽ അക്ക്ലെയിം നേടിയതിനൊപ്പം വലിയ ഓൺലൈൻ ഓഡിയൻസ് റീച്ചും ചിത്രം നേടി