ജാതിമത ചിന്തകൾക്കതീതമായ ഒരുമയുടെ ആഘോഷമാണ് ഓണമെന്ന് കേരള സർവ്വകലാശാല മുൻ ഡീൻ ഡോ:എം.ശാർങ്ഗധരൻ പറഞ്ഞു.
ലോധ ന്യൂ കഫേ പരേഡ് മലയാളി അസോസിയേഷൻ ഓണാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈയിലെ മലയാളികൾ പരോപകാരപ്രിയരാണ്. മറ്റുള്ളവർക്ക് വേണ്ടി സ്വന്തം കാര്യങ്ങളെല്ലാം മാറ്റിവെച്ച് നല്ലത് ചെയ്യുന്നവരെ കൃപാലു എന്നാണ് വിശേഷിപ്പിക്കുന്നത്. “അപരനുവേണ്ടിയഹര്‍ന്നിശം പ്രയത്നം. കൃപണത വിട്ടുകൃപാലു ചെയ്തിടുന്നു; കൃപണനധോമുഖനായ്ക്കിടന്നു ചെയ്യുന്നപജയ കര്‍മ്മമവന്നു വേണ്ടി മാത്രം.” എന്ന ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശശതകം കൃതിയെ ഉദ്ധരിച്ചുകൊണ്ട് ശാർങ്ഗധരൻ അഭിപ്രായപ്പെട്ടു.

സഹധർമ്മിണിയും മുൻ ഡെന്റൽ കോളേജ് പ്രിൻസിപ്പാളുമായ ഡോ: പ്രൊഫസ്സർ രത്‌നകുമാരി ശാർങ്ഗധരൻ, കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
തുടർന്ന് തിരുവാതിര തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. പ്രവാസി ഗായകനായ രാജു അൻറണിയും സംഘവും അവതരിപിച്ച ഗാനമേളയും വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു.

എ.കെ.പ്രദീപ് കുമാർ,രജി ഫിലിപ്പ്,കൊമോഡോർ മാത്യു ലാത്തറ, ആർ.വി.വേണുഗോപാലൻ, ഡോ:സുരേഷ് കുമാർ മധുസൂദനൻ, സുമേഷ് നായർ തുടങ്ങിയവർ ആഘോഷത്തിന് നേതൃത്വം നൽകി.
ചടങ്ങിൽ ഐ.റ്റി.എൽ ഗ്രൂപ്പ് ചെയർമാൻ പി.എം.അബൂബക്കരെ ആദരിച്ചു. എഴുപതിൽ പരം മലയാളി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നതെന്ന് സംഘടാകർ അറിയിച്ചു.
