തിരുവനന്തപുരം: മൂന്ന് മാസമായി മുടങ്ങിയ പ്രവാസി ക്ഷേമ പെൻഷൻ വിതരണം പുനരാരംഭിക്കാൻ സർക്കാർ 32 കോടി രൂപ അനുവദിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. ധനവകുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുമ്പായി പെൻഷൻ തുക അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മുംബൈ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ പ്രവാസി ക്ഷേമനിധി അംഗങ്ങളിൽ നിന്ന് നിരവധി പരാതികളാണ് ലഭിച്ചിരുന്നത്. പ്രത്യേകിച്ച് മുംബൈയിലെ നോർക്ക ഓഫീസിൽ കഴിഞ്ഞ മൂന്ന് മാസമായി പെൻഷൻ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ എത്തിയിരുന്നു.
കുടിശ്ശികയായ പെൻഷൻ തുക അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതിനെ തുടർന്നാണ് ഇപ്പോൾ 32 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഇതോടെ ഓണത്തിന് മുമ്പ് പെൻഷൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആയിരക്കണക്കിന് പ്രവാസി ക്ഷേമനിധി അംഗങ്ങൾ.
പെൻഷൻ വിതരണം വൈകിയതിൽ സർക്കാരിനെതിരെ വിമർശനവും ഉയർന്നിരുന്നു. അതേസമയം, കുടിശ്ശിക ഉൾപ്പെടെയുള്ള തുക സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി
AMCHI MUMBAI
Every Saturday | 4:30 PM
Kairali News
