മഹാരാഷ്ട്രയിലെ ഏറ്റവും തിരക്കേറിയ ഇടനിവഴികളിലൊന്നായ മുംബൈ പൂനെ റൂട്ടിൽ ദിവസേന യാത്ര ചെയ്യുന്നവർക്കും പതിവായി യാത്ര ചെയ്യുന്നവർക്കും ആശ്വാസം നൽകുന്നതാണ് പുതിയ എക്സ്‌പ്രസ് വേ പദ്ധതി.
ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ യാത്രാ സമയം 90 മിനിറ്റായി കുറയുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. നിലവിൽ രണ്ടര മുതൽ മൂന്ന് മണിക്കൂർ വരെയുള്ള യാത്രാ സമയം ഗണ്യമായി കുറയുമെന്നും ഗഡ്‌കരി വ്യക്തമാക്കി
വേഗതയേറിയ കണക്റ്റിവിറ്റി പൂർത്തിയാകുമ്പോൾ, പ്രൊഫഷനലുകൾക്കും ബിസിനസ്സുകാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും മുംബൈയിൽ നിന്ന് പുനെയിലേക്ക് ഒരേ ദിവസം യാത്ര സാധ്യമാകും. ഇതോടെ നിർമ്മാണ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഹൈവേ അടിസ്ഥാന സൗകര്യ പദ്ധതികൾ നിലവിലുള്ള രണ്ടര മുതൽ മൂന്ന് മണിക്കൂർ വരെയുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയ്ക്ക് വരും വർഷത്തിൽ ഒന്നര ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികൾ അനുവദിച്ചതായും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി പ്രഖ്യാപിച്ചു. ഇതിൽ ഏകദേശം 50,000 കോടി രൂപയുടെ പദ്ധതികൾ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വഴി നടപ്പിലാക്കാനാണ് തീരുമാനം. സംസ്ഥാനത്ത് ഉടനീളം വേഗതയേറിയതും സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗത സംവിധാനങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യമെന്നും ഗഡ്‌കരി കൂട്ടിച്ചേർത്തു.
