മുണ്ടക്കൈ–ചൂരൽമല പുനരധിവാസത്തിനായി കേരള സർക്കാർ നടപ്പാക്കുന്ന വയനാട് മാതൃക ടൗൺഷിപ്പ് പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടന ചടങ്ങിലേക്ക് കെയർ4മുംബൈ പ്രത്യേക ക്ഷണിതാക്കൾ.
വയനാട് ദുരന്തത്തെ തുടർന്ന് വിനാശകരമായ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും വീടും ഉപജീവന മാർഗവും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സുരക്ഷിത പാർപ്പിടവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയാണ് വയനാട് ടൗൺഷിപ്പ്. ദുരന്തത്തിന്റെ വ്യാപ്തി അറിഞ്ഞയുടൻ സർക്കാരുമായി സഹകരിച്ച് പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് കെയർ4മുംബൈ പ്രഖ്യാപിച്ചിരുന്നു.
പദ്ധതിയുടെ ഭാഗമായി കിടപ്പാടം നഷ്ടപ്പെട്ട ദുരിതബാധിതർക്കായി നാല് വീടുകളുടെ നിർമ്മാണത്തിനായി 80 ലക്ഷം രൂപ കെയർ4മുംബൈ കേരള മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

ഫെബ്രുവരി 25-ന് പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുമ്പോൾ, സംഘടന പിന്തുണച്ച വീടുകളുടെ താക്കോൽ കൈമാറ്റത്തിന് സാക്ഷ്യം വഹിക്കുന്നത് വലിയ അഭിമാന നിമിഷമാണെന്ന് കെയർ4മുംബൈ പ്രസിഡന്റ് നവാസ് എം.കെ. പറഞ്ഞു.
ഇത് വീടുകൾ നിർമ്മിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല; എല്ലാം നഷ്ടപ്പെട്ടവരുടെ ജീവിതത്തിൽ പ്രതീക്ഷയും ആത്മവിശ്വാസവും വീണ്ടെടുക്കുന്ന മനുഷ്യസ്നേഹത്തിന്റെ പ്രതീകമാണ് ഈ സംരംഭമെന്നും നവാസ് കൂട്ടിച്ചേർത്തു.
പദ്ധതിയുടെ നിർമ്മാണത്തിൽ സ്പോൺസറായ കെയർ4മുംബൈയെ ഉദ്ഘാടന ചടങ്ങിലേക്ക് പ്രത്യേകമായി ക്ഷണിച്ചിട്ടുണ്ടെന്ന് സംഘടനയുടെ സെക്രട്ടറി പ്രിയ എം. വർഗീസ് അറിയിച്ചു. ഫെബ്രുവരി 25-ന് വൈകുന്നേരം 4 മണിക്ക് വയനാട്ടിലെ എൽസ്റ്റോൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രിയോടൊപ്പം വിവിധ സംസ്ഥാന മന്ത്രിമാരും കേരള ചീഫ് സെക്രട്ടറിയും ഉൾപ്പെടെ നിരവധി വിശിഷ്ടാതിഥികൾ പങ്കെടുക്കും.
പദ്ധതി വിജയകരമാക്കാൻ പിന്തുണ നൽകിയ Seasaga Group, Berrio Group, Aegon Shipping, Trinity Trustലെ രാധ അമൻ, New Bombay Cultural Centre Koparkhairne, Seawoods Malayali Samajam, 24 Studio, Mastermind Travels എന്നിവർക്കും എല്ലാ അഭ്യുദയകാംക്ഷികൾക്കും സംഘടനയുടെ പ്രത്യേക നന്ദിയുണ്ടെന്ന് പ്രിയ എം വർഗീസ് അറിയിച്ചു.
പ്രതിസന്ധി ഘട്ടങ്ങളിൽ വ്യക്തികളെയും സമൂഹങ്ങളെയും കൈപിടിച്ചു നിർത്തുന്ന സേവന പ്രവർത്തനങ്ങൾ തുടർന്നും ശക്തിപ്പെടുത്തുമെന്ന് കെയർ4മുംബൈ അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
