മുംബൈ: തത്ത എങ്ങിനെയാണോ ചിറകടിച്ചു കൂട് തകർത്തുയരുന്നത് അത് പോലെ സ്ത്രീകൾ സ്വാതന്ത്ര്യത്തെ സ്വയം കണ്ടെത്തേണ്ടതുണ്ടെന്ന് നടി ബീന ആർ ചന്ദ്രൻ.
ഒറ്റ ഞാവൽമരം’ എന്ന ഏകപാത്ര നാടകത്തിന്റെ മുംബൈയിലെ വിജയകരമായ ആദ്യ അരങ്ങേറ്റത്തിന് ശേഷം സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു 2023-ൽ ഉർവശിക്കൊപ്പം മികച്ച നടിയായി പുരസ്കാരം നേടിയ ബീന ആർ. ചന്ദ്രൻ.
പുത്തൻ തലമുറയിലേക്ക് നാടകത്തിൻ്റെ സ്നേഹ ഭാഷ പകരാൻ ഉള്ള ശ്രമമാവും തൻ്റെ ഭാവി ജീവിതമെന്നും ബീന ആർ ചന്ദ്രൻ പറഞ്ഞു.
ഇപ്റ്റ കേരള മുംബൈ ചാപ്റ്റർ നെരൂളിലെ സമാജം ഹാളിലാണ് ഫെബ്രുവരി 21 ന് വൈകിട്ട് ഒറ്റഞാവൽമരം അരങ്ങേറിയത്.
നാടകത്തിലൂടെ സ്വയം ആവിഷ്കരിക്കാൻ തയാറായി കുട്ടികൾ വരുന്നു എന്നതും അവരെ പിന്തുണയ്ക്കാൻ മാതാപിതാക്കൾ ഉണ്ട് എന്നതും, അന്യഥാ കലുഷമായ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിൽ ആശാവഹമാണെന്ന് സ്വന്തം അനുഭവങ്ങൾ വിവരിച്ചു കൊണ്ട് ബീനടീച്ചർ അഭിപ്രായപ്പെട്ടു.
ജാതി മത ചട്ടക്കൂടുകൾ സൃഷ്ടിക്കുന്ന ഭീഷണി യാഥാർത്ഥ്യമായിരിക്കെത്തന്നെ ഈ വശം പ്രതീക്ഷ നൽകുന്നു ബീന ഓർമ്മിപ്പിച്ചു.
നാടകം തൻ്റെ ജീവിതമാണെന്നും സിനിമയെ അംഗീകാരത്തിനുള്ള അവസരം എന്ന നിലയ്ക്കാണ് കാണുന്നതെന്നും അവർ വിശദീകരിച്ചു.
മൂന്ന് പതിറ്റാണ്ടോളം നാടക പ്രവർത്തനങ്ങളിൽ മുഴുകിയ ബീന ആർ ചന്ദ്രന് മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ലഭിച്ച ഫാസിൽ റസാഖിന്റെ ‘തടവ്’ എന്ന സിനിമയിലെ വേഷത്തിനായിരുന്നു സിനിമാ പുരസ്കാരം.
നാടകവേദികളിൽ സജീവമായ ബീന ആർ. ചന്ദ്രൻ, മാധവിക്കുട്ടിയുടെ കഥ ‘വേനലിന്റെ ഒഴിവ്’ അടിസ്ഥാനമാക്കി ‘ഒറ്റ ഞാവൽ മരം’ എന്ന ഏകപാത്ര നാടകമാക്കി അവതരിപ്പിച്ചത് ആഗോളശ്രദ്ധ നേടിയിരുന്നു.
ഈ നാടകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് കെ.വി. ശ്രീജയും, സംവിധാനം സി.എം. നാരായണനും ആണ്.
കലാപാഠശാല ആറങ്ങോട്ടുകരയുടെ അവതരണത്തിലാണ് ഈ നാടകം പ്രേക്ഷകരുടെ മുൻപിലെത്തിച്ചത്.
വിവിധ നാടകസംഘങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ബീന ആർ. ചന്ദ്രൻ, കലാപാഠശാലയുടെ മുപ്പതോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അധ്യാപികയായ ബീന ആർ. ചന്ദ്രൻ പട്ടാമ്പി പരുതൂർ സ്വദേശിനിയാണ്.

നാടകാവതരണത്തിനെ തുടർന്ന് നടിയുമായി മുഖാമുഖം നയിച്ചത് കവയിത്രിയായ സുനിത ഏഴുമാവിലാണ്.
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ, ‘പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്’ തുടങ്ങിയ പാട്ടുകളുടെ രചയിതാവും നാടക പ്രവർത്തകനുമായ കെ വി വിജേഷിന് ഇപ്റ്റ കേരള മുംബൈ ഘടകം ശ്രദ്ധാഞ്ജലിയും അർപ്പിച്ചാണ് നാടകരാവ് തുടങ്ങിയത്.
അനഘ അശോക്, അഥിൻ ഹരീന്ദ്രനാഥ് എന്നീ യുവ നാടക പ്രവർത്തകരാണ് വിജേഷിൻ്റെ ഓർമ്മകൾ പാടിയുണർത്തിയത്.
ഇപ്റ്റ കേരള മുംബൈ ചാപ്റ്റർ പ്രസിഡണ്ട് ബിജു കോമത്, സ്മിത അനീഷ് കുമാർ, ഡിംപിൾ ഗിരീഷ്, രുഗ്മിണി സാഗർ എന്നിവർ അവതാരകരായി.
മുതിർന്ന നാടക പ്രവർത്തകയായ സുമ മുകുന്ദൻ, കെ ടി നായർ, സുമലത മധു, സുധ അരുൺ, അനിൽ പ്രകാശ് എന്നിവർ കലാപാഠശാല സംഘത്തേയും യുവ നാടക പ്രവർത്തകരേയും അനുമോദിച്ചു.
ഇപ്റ്റ കേരള മുംബൈ ചാപ്റ്റർ പ്രവർത്തകരായ ജി വിശ്വനാഥനും ഷാബു ഭാർഗ്ഗവൻ എന്നിവർ യഥാക്രമം സ്വാഗതവും നന്ദിയും പറഞ്ഞു.
ബീന ആർ ചന്ദ്രൻ പാടിയും മറുമൊഴി പറഞ്ഞുമാണ് നാടകരാവിന് തിരശ്ശീല വീണത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
