മുംബൈ: കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും സാംസ്കാരിക വൈവിധ്യങ്ങളെ ഒരേ നൂലിൽ കോർത്തിണക്കി 2017 മുതൽ തുടർച്ചയായി സംഘടിപ്പിച്ചു വരുന്ന ‘മറാഠി–മലയാളി എത്ത്‌നിക് ഫെസ്റ്റ്’ ഏഴാം സീസൺ വർളിയിലെ Nehru Science Centre-ൽ ചരിത്ര വിജയമായി സമാപിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു സയൻസ് സെന്ററും മുംബൈയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഓൾ മുംബൈ മലയാളി അസോസിയേഷനും (അമ്മ) സംയുക്തമായി സംഘടിപ്പിച്ച ഈ മഹാസംഗമം നഗരത്തിന്റെ ബഹുസ്വരതയുടെയും ഐക്യത്തിന്റെയും പ്രതീകമായി മാറി.

മുംബൈ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. രവീന്ദ്ര കുൽക്കർണി ഉദ്ഘാടനം നിർവ്വഹിച്ചു. വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും ഒരുമിക്കുമ്പോൾ ഉണ്ടാകുന്ന സൃഷ്ടിപരമായ ഊർജ്ജം നഗരത്തിന്റെ വളർച്ചയ്ക്കും ദേശീയ ഐക്യത്തിനും ശക്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു. സാംസ്കാരിക വിനിമയങ്ങൾ സമൂഹഘടനയെ കൂടുതൽ ഉറപ്പിക്കുന്നതിൽ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായ നെഹ്‌റു സയൻസ് സെന്റർ ഡയറക്ടർ ഉമേഷ് കുമാർ റുസ്തഗി ശാസ്ത്രവും കലയും മനുഷ്യപുരോഗതിയുടെ അവിഭാജ്യ ഘടകങ്ങളാണെന്ന് ചൂണ്ടിക്കാട്ടി. ശാസ്ത്രം സത്യത്തെ അന്വേഷിക്കുമ്പോൾ കല സൗന്ദര്യത്തെ ആവിഷ്കരിക്കുന്നു; ഈ രണ്ട് ധ്രുവങ്ങൾ ഒന്നിക്കുന്നിടത്താണ് മനുഷ്യകുലത്തിന്റെ ഉയർയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫെസ്റ്റിവൽ ഡയറക്ടറും ‘അമ്മ’ പ്രസിഡന്റുമായ ജോജോ തോമസ് ഈ മഹോത്സവത്തെ “മുംബൈയുടെ വൈവിധ്യത്തെയും ഭാരതത്തിന്റെ ദേശീയോദ്ഗ്രഥനത്തെയും ഊട്ടിയുറപ്പിക്കുന്ന ഒരു സാംസ്കാരിക നിയോഗം” എന്നു വിശേഷിപ്പിച്ചു. നൂറുകണക്കിന് വിദ്യാലയങ്ങളിൽ നിന്നുള്ള ആയിരത്തിലധികം വിദ്യാർത്ഥികളും, സായാഹ്നങ്ങളിൽ അരങ്ങേറിയ കലാപ്രകടനങ്ങളിൽ നൂറുകണക്കിന് കലാകാരന്മാരും പങ്കെടുത്തത് ഉത്സവത്തിന്റെ വ്യാപ്തി വിളിച്ചോതുന്നതാണെന്ന് ജോജോ പറഞ്ഞു. നെഹ്‌റു സയൻസ് സെന്റർ സർക്കുലർ പ്രകാരം തെരഞ്ഞെടുത്ത സ്കൂളുകൾക്കായിരുന്നു മത്സരാവസരം ലഭിച്ചത്. പരിമിതികളാൽ താൽപര്യമെടുത്ത എല്ലാവർക്കും വേദിയൊരുക്കാനാകാത്തതിൽ ഖേദം പ്രകടിപ്പിച്ച സംഘാടകർ വരും വർഷങ്ങളിൽ ഫെസ്റ്റ് കൂടുതൽ വിപുലീകരിക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന് ഉറപ്പുനൽകി.

മൂന്ന് ദിവസങ്ങളിലായി നടന്ന സാംസ്കാരിക മഹാമഹത്തിൽ കേരളത്തിന്റെ തനത് കലാരൂപങ്ങളായ മോഹിനിയാട്ടം, ഭരതനാട്യം, തിരുവാതിരക്കളി, ഒപ്പന എന്നിവയും, മഹാരാഷ്ട്രയുടെ ലാവണി, കോലി ഡാൻസ്, മംഗള ഗൗരി, ഗോന്ധൽ തുടങ്ങിയ നൃത്തവിസ്മയങ്ങളും അരങ്ങേറി. സ്കൂൾ തലത്തിൽ ഒൻപത് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ മാറ്റുരച്ചു. ഫെബ്രുവരി 21-ന് നടന്ന ‘കവി സമ്മേളനം’ സാഹിത്യപ്രേമികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഇന്ത്യ ടുഡേ മാനേജിംഗ് എഡിറ്റർ എം.ജി. അരുൺ, മുൻ മുംബൈ സർവകലാശാല രജിസ്ട്രാർ ഡോ. ദിനേഷ് കാംബ്ലെ, ഹോളി ഏഞ്ചൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെയർമാൻ ജോസഫ് സെബാസ്റ്റ്യൻ എന്നിവർ സമാപന ചടങ്ങിൽ സംസാരിക്കുകയും വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.

പരിപാടിയുടെ വിജയത്തിനായി ജോയി നെല്ലൻ, നിമ്മി മാത്യു, ശീതൾ, ജോബി മാത്യു, പ്രഭാ ആന്റണി, ഉണ്ണിക്കൃഷ്ണൻ, ജിജോ ചാക്കോ എന്നിവർ നേതൃത്വം നൽകി. പ്രശസ്ത കാർട്ടൂണിസ്റ്റ് ജയിംസ് മണലോടി ചിത്രരചന, രംഗോലി, പൂക്കളം മത്സരങ്ങൾ ഏകോപിപ്പിച്ചു. അവതാരകയായി സിന്ധു നായർ വേദി നയിച്ചു.
സാംസ്കാരിക അതിരുകൾ മറികടന്ന് ഹൃദയങ്ങളെ ബന്ധിപ്പിച്ച ഈ മഹാസംഗമം, മുംബൈയുടെ ആത്മാവിൽ ഒരുമയുടെ പുതിയ അദ്ധ്യായം കുറിച്ചുവെന്ന് സംഘാടകർ വിലയിരുത്തി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
