ഗുരുവായൂർ: പ്രവാസത്തിന്റെ കനൽവഴികളിലും മനസ്സിന്റെ മണിച്ചെപ്പിൽ കാത്തുസൂക്ഷിച്ച നൃത്തച്ചുവടുകൾ ഇനി ഗുരുവായൂരപ്പന്റെ സന്നിധിയിൽ സമർപ്പണം. മണലാരണ്യത്തിലെ തിരക്കുകൾക്കിടയിലും നൃത്തത്തെ നെഞ്ചിലേറ്റിയ ബഹ്റൈനിലെ ഏഴ് പ്രവാസി വനിതകൾ ജൂലൈ 7-ന് ഗുരുവായൂർ ക്ഷേത്രനടയിൽ ചിലങ്കയണിയുന്നു. കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന കഠിനമായ പരിശീലനത്തിനൊടുവിലാണ് ‘ഭൂലോക വൈകുണ്ഠ’ത്തിൽ തങ്ങളുടെ കന്നിരത്ന ചുവടുകൾ വെക്കാൻ ഈ മരുഭൂമിയുടെ മക്കൾ ഒരുങ്ങുന്നത്. വലിയൊരു സ്വപ്നത്തിന്റെ കൊടുമുടിയിൽ നിൽക്കുന്നതിന്റെ ആവേശത്തിലും ആകാംഷയിലുമാണ് ഇപ്പോൾ ഈ നർത്തകിമാർ.
മോഹച്ചുവടുകളുമായി ഏഴംഗ സംഘം
വിമി ബിഗ്ലി,ഉമ കൃഷ്ണൻ,സോന സജിഷ്,ജീ മോൾ രാജീവ്,അഞ്ജലി രാജ്,ഐശ്വര്യ സിജു,അലക കെ എൻ,എന്നിവരടങ്ങുന്ന ഏഴംഗ സംഘമാണ് ഭക്തിനിർഭരമായ ഈ മോഹിനിയാട്ട അരങ്ങേറ്റത്തിനായി ജന്മനാട്ടിലേക്ക് എത്തിയിരിക്കുന്നത് . കുടുംബം, ജോലി, കുട്ടികളുടെ പഠനം തുടങ്ങിയ പ്രവാസലോകത്തെ വലിയ ഉത്തരവാദിത്തങ്ങൾക്കിടയിലും കലയോടുള്ള അടങ്ങാത്ത അഭിനിവേശം ഒട്ടും ചോർന്നുപോകാതെ ഇവർ കാത്തുസൂക്ഷിച്ചു. വിദേശമണ്ണിൽനിന്നും നൃത്തം അഭ്യസിച്ച്, കേരളത്തിന്റെ സാംസ്കാരിക ഹൃദയമായ ഗുരുവായൂർ നടയിൽ അരങ്ങേറ്റം കുറിക്കുക എന്നത് ഏതൊരു നർത്തകിയുടെയും പരമമായ പുണ്യമാണ്. അതുകൊണ്ടുതന്നെ ഈ ചുവടുകൾ ഇവർക്ക് കേവലം നൃത്തമല്ല, മറിച്ച് ഒരു സ്വപ്ന സാക്ഷാത്കാരമാണ്.
ഗുരുവിന്റെ ശിക്ഷണത്തിൽ ചിട്ടയായ ചുവടുകൾ
പ്രശസ്ത നൃത്താധ്യാപിക ആർ.എൽ.വി സന്ധ്യ പ്രചോദിന്റെ കീഴിലാണ് മൂന്ന് വർഷം മുൻപ് ഇവർ നൃത്തപഠനം ആരംഭിച്ചത്. ബഹ്റൈനിൽ വെച്ചു നടന്ന കൃത്യമായ ശിക്ഷണവും കാർക്കശ്യമാർന്ന ചിട്ടയായ പരിശീലനവുമാണ് ഇപ്പോൾ ഇവരെ ഗുരുവായൂരിലെ പവിത്രമായ നൃത്തവേദിയിലേക്ക് എത്തിച്ചിരിക്കുന്നത്. പ്രായത്തിന്റെ അതിർവരമ്പുകളോ സാഹചര്യങ്ങളുടെ തടസ്സങ്ങളോ കലയെ പ്രണയിക്കുന്നവർക്ക് മുന്നിൽ ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഈ അമ്മമാരും വീട്ടമ്മമാരുമടങ്ങുന്ന സംഘം. ആഗ്രഹങ്ങൾ ഉള്ളിലൊതുക്കുന്ന ലോകമെമ്പാടുമുള്ള വനിതകൾക്ക് ഇവർ വലിയൊരു പ്രചോദനമാണ്.
കുടുംബത്തിന്റെ പിന്തുണ; സ്വപ്നങ്ങൾക്ക് കൂട്ടായി പ്രിയപ്പെട്ടവർ
ഈ വലിയ സ്വപ്ന സാക്ഷാത്കാരത്തിന് പിന്നിൽ ഇവരുടെ കുടുംബങ്ങളുടെ വലിയ പിന്തുണയുണ്ട്. പ്രവാസലോകത്തെ തിരക്കുകൾക്കിടയിൽ നൃത്തത്തിനായി സമയം കണ്ടെത്തുക എന്നത് എളുപ്പമായിരുന്നില്ല. എന്നാൽ വീട്ടുചുമതലകളിൽ സഹായിച്ചും വലിയ പ്രോത്സാഹനം നൽകിയും ഭർത്താക്കന്മാരും മക്കളും ഇവർക്കൊപ്പം നിന്നു. ഒപ്പം നാട്ടിലുള്ള മാതാപിതാക്കളുടെയും മറ്റ് പ്രിയപ്പെട്ടവരുടെയും പ്രാർത്ഥനയും പിന്തുണയും കൂടിയായപ്പോൾ ഈ നർത്തകിമാർക്ക് അത് കൂടുതൽ കരുത്തായി. ഇവരുടെ ആഗ്രഹങ്ങൾക്ക് കുടുംബം നൽകിയ ഈ പൂർണ്ണ സഹകരണമാണ് പ്രതിസന്ധികളെ മറികടന്ന് ഗുരുവായൂർ നടയിൽ അരങ്ങേറ്റം കുറിക്കാൻ ഈ ഏഴു പ്രവാസി വനിതകൾക്ക് വഴിയൊരുക്കിയത്
കാത്തിരിപ്പിന്റെ മൂന്നാം വർഷം; മേൽപ്പത്തൂർ ഓഡിറ്റോറിയം സാക്ഷിയാകും
വെറുമൊരു കൗതുകത്തിന് തുടങ്ങിയ യാത്രയായിരുന്നില്ല ഇത്. ഓരോ ചുവടിലും അർപ്പണബോധത്തിന്റെയും വിയർപ്പിന്റെയും കഠിനാധ്വാനത്തിന്റെയും കഥയുണ്ട്. ജൂലൈ 7-ന് ഗുരുവായൂരിലെ പ്രശസ്തമായ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അരങ്ങേറ്റം നേരിൽ കാണാൻ പ്രവാസലോകത്തുനിന്നും നാട്ടിൽനിന്നുമായി ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ വലിയൊരു സംഘം തന്നെ ഒഴുകിയെത്തും.
”ഒരു വലിയ സ്വപ്നത്തിന്റെ പൂർത്തീകരണത്തിലാണ് ഞങ്ങൾ. ഭയവും ആകാംഷയും ഒപ്പം വലിയൊരു ത്രില്ലും ഇപ്പോൾ മനസ്സിലുണ്ട്. ബഹ്റൈൻ പോലൊരു വിദേശമണ്ണിൽ വെച്ചുള്ള പരിശീലനം ഒട്ടും എളുപ്പമായിരുന്നില്ല, എങ്കിലും ഞങ്ങളുടെ ഗുരുവിന്റെ അകമഴിഞ്ഞ പിന്തുണയും ആത്മവിശ്വാസവുമാണ് ഞങ്ങളെ ഇവിടെ വരെ എത്തിച്ചത്,” എന്ന് സംഘാംഗങ്ങൾ ഒരേ സ്വരത്തിൽ പറയുന്നു.
കടൽ കടന്നെത്തുന്ന ഈ ചിലമ്പൊലി, കലയ്ക്കുള്ള ഒരു സമർപ്പണം എന്നതിലുപരി പ്രവാസി വനിതകളുടെ നിശ്ചയദാർഢ്യത്തിന്റെ കൂടി അടയാളമായി കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
