ഗൂഗിളിൽ ‘എങ്ങനെ കൊല്ലാം’ എന്ന് തിരച്ചിൽ, പോലീസിന് പറയേണ്ട മറുപടിയും മുൻകൂട്ടി പരിശീലനം; പ്രതികൾക്ക് നുണപരിശോധനയ്ക്ക് അനുമതി തേടി അന്വേഷണ സംഘം
പൂനെയിലെ ലോഹഗഡ് കോട്ടയിൽ 26-കാരനായ കേതൻ അഗർവാളിനെ മലമുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിൽ ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടലുണ്ടാക്കുന്നതാണ്. പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് അതിസൂക്ഷ്മമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടപ്പാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കേസിൽ അറസ്റ്റിലായ ഇരുവരെയും കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതിനിടെ, ഇരുവരെയും നുണപരിശോധനയ്ക്ക് (Lie Detection Test) വിധേയരാക്കാൻ അന്വേഷണ സംഘം കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.
കൊലയ്ക്ക് മുമ്പ് ‘റിഹേഴ്സൽ’
കൊലപാതകത്തിന് ദിവസങ്ങൾക്കുമുമ്പ് സിയയുടെ വീടിന് സമീപത്തെ ലുല്ല നഗറിലെ കുന്നിൻ മുകളിൽ വെച്ച് കേതനെ എങ്ങനെ തള്ളിയിടാമെന്ന് ഇരുവരും റിഹേഴ്സൽ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് സിയയെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തുകയും ഡമ്മി ഉപയോഗിച്ച് കൊലപാതകരംഗം പുനരാവിഷ്കരിക്കുകയും ചെയ്തു.
‘എങ്ങനെ കൊല്ലാം’ എന്ന് ഗൂഗിൾ തിരച്ചിൽ
ഒരാളെ എങ്ങനെ കൊല്ലാമെന്നതിനെക്കുറിച്ച് ഇരുവരും ഗൂഗിളിൽ തിരച്ചിൽ നടത്തിയിരുന്നതായും, പിടിക്കപ്പെട്ടാൽ പോലീസിനോട് പറയേണ്ട മറുപടികൾ വരെ മുൻകൂട്ടി തയ്യാറാക്കി പരിശീലിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മെയ് അവസാനത്തോടെ തന്നെ കൊലപാതക പദ്ധതിക്ക് രൂപം നൽകിയിരുന്നുവെന്നാണ് സൂചന.
ഹുഡിയാണ് പോലീസിന്റെ സംശയത്തിന് വഴിവെച്ചത്
33 ഡിഗ്രി ചൂടിൽ ഹുഡി ധരിച്ച് ലോഹഗഡ് കോട്ടയിലേക്ക് എത്തിയ ചേതന്റെ അസ്വാഭാവിക വേഷധാരണമാണ് പോലീസിന്റെ ആദ്യ സംശയത്തിന് കാരണമായത്. സിസിടിവിയിലും ടോൾ പ്ലാസ ക്യാമറകളിലും കുടുങ്ങാതിരിക്കാൻ സ്കൂട്ടറിലാണ് ഇയാൾ യാത്ര ചെയ്തതെന്നും തിരിച്ചറിയൽ ഒഴിവാക്കാനായിരുന്നു വേഷംമാറ്റ ശ്രമമെന്നും അന്വേഷണത്തിൽ വ്യക്തമായി.
പരസ്പരം പഴിചാരി പ്രതികൾ
ചോദ്യം ചെയ്യലിനിടെ സിയയും ചേതനും പരസ്പരം കുറ്റം ചുമത്തുകയാണ്. ഇരുവരുടെയും മൊഴികളിലെ വൈരുധ്യങ്ങൾ പരിശോധിക്കാനും കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുമാണ് നുണപരിശോധനയ്ക്ക് അന്വേഷണ സംഘം കോടതിയുടെ അനുമതി തേടിയിരിക്കുന്നത്.
കുടുംബങ്ങളുടെ പ്രതികരണം
കേതൻ അഗർവാളിന്റെ മാതാപിതാക്കൾ മകനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ചു. വിവാഹത്തിൽ താൽപര്യമില്ലായിരുന്നെങ്കിൽ സിയയ്ക്ക് അത് നേരത്തെ അറിയിക്കാമായിരുന്നുവെന്നും അവർ പറഞ്ഞു.
അതേസമയം, മകൾ നിരപരാധിയാണെന്നും കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ നൽകണമെന്നും സിയയുടെ മാതാപിതാക്കൾ പ്രതികരിച്ചു. സിയയുമായുള്ള ബന്ധത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലായിരുന്നുവെന്നും വീട്ടിൽ ഇക്കാര്യം ഒരിക്കലും പറഞ്ഞിരുന്നില്ലെന്നും ചേതന്റെ പിതാവും വ്യക്തമാക്കി.
അന്വേഷണം പുരോഗമിക്കുന്നതിനിടെ, കേസിലെ കൂടുതൽ നിർണായക വിവരങ്ങൾ നുണപരിശോധനയ്ക്ക് ശേഷമാകും പുറത്തുവരികെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. WATCH AMCHI MUMBAI ON SATURDAY 4.30 P.M. IN KAIRALI NEWS FOR THE DETAILED REPORT
