സ്കൂൾ കുട്ടികളിൽ ഉയർന്ന കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകളുടെ ഉപയോഗം നിയന്ത്രിക്കാൻ മഹാരാഷ്ട്ര സർക്കാരിന്റെ നിർണായക നടപടി. സംസ്ഥാനത്തെ എല്ലാ സ്കൂളുകളുടെയും 500 മീറ്റർ ചുറ്റളവിൽ സ്റ്റിംഗ് ഉൾപ്പെടെയുള്ള ഉയർന്ന കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിരോധിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. നിയമസഭയിൽ ഉയർന്ന ആശങ്കകൾക്ക് പിന്നാലെയാണ് തീരുമാനം.
സ്കൂളുകൾക്ക് സമീപം കുട്ടികൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന ഉയർന്ന കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകളുടെ വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുകയാണ് മഹാരാഷ്ട്ര സർക്കാർ.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളുടെയും 500 മീറ്റർ പരിധിക്കുള്ളിൽ സ്റ്റിംഗ് ഉൾപ്പെടെയുള്ള എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിരോധിക്കുമെന്ന് ഭക്ഷ്യ-ഔഷധ ഭരണ വകുപ്പ് മന്ത്രി നർഹരി സിർവാൾ നിയമസഭയിൽ അറിയിച്ചു.
ബിജെപി എംഎൽഎ വിക്രം പച്ച്പുട്ടെ വിഷയമുന്നയിച്ചപ്പോഴാണ് സർക്കാർ തീരുമാനം പ്രഖ്യാപിച്ചത്. കുട്ടികളിലും ഗർഭിണികളിലും ഉപയോഗിക്കാൻ അനുയോജ്യമല്ലെന്ന മുന്നറിയിപ്പ് ഉൽപ്പന്നങ്ങളിൽ തന്നെയുണ്ടെങ്കിലും, സ്കൂൾ പരിസരങ്ങളിൽ ഇവ വ്യാപകമായി വിൽക്കപ്പെടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനുപുറമെ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം ലഹരിവസ്തുക്കളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിൽപ്പനയിൽ കർശന പരിശോധന നടത്തുമെന്നും, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും നിയമലംഘനങ്ങൾക്കും ശക്തമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം, പുതുതായി ചുമതലയേറ്റ എഫ്ഡിഎ കമ്മീഷണർ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിൽ ഗുട്ട്ക, പാൻമസാല, നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ എന്നിവയ്‌ക്കെതിരെ സംസ്ഥാനവ്യാപക പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് മുംബൈയിലെ ആറു പ്രമുഖ ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും ഭക്ഷ്യസുരക്ഷാ ലൈസൻസുകളും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
