മുംബൈ: BSNL സംസ്ഥാന മേധാവിയുടെ ഓഫീസിലെ ലിഫ്റ്റിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയ മൂന്ന് ഉദ്യോഗസ്ഥരെയും ഒരു കരാർ തൊഴിലാളിയെയും ഒടുവിൽ രക്ഷപ്പെടുത്തി. BSNLEU മുംബൈ ജില്ലാ സെക്രട്ടറി മഹേഷ് ഡി. ആർക്കൽ ഉൾപ്പെടെയുള്ളവരാണ് ലിഫ്റ്റിൽ കുടുങ്ങിയത്.
വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ലിഫ്റ്റിൽ ആളുകൾ കുടുങ്ങിയ വിവരം ലഭിച്ചതിനെ തുടർന്ന് BSNL സർക്കിൾ അഡ്മിനിസ്ട്രേഷനും പ്രിൻസിപ്പൽ ചീഫ് എൻജിനീയർ (ഇലക്ട്രിക്കൽ) ഓഫീസും അടിയന്തര ഇടപെടൽ നടത്തി. സ്വകാര്യ ലിഫ്റ്റ് കമ്പനിയുടെ മെയിന്റനൻസ് ജീവനക്കാരെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്.
ലിഫ്റ്റ് തകരാർ നിത്യസംഭവമെന്ന് പരാതി
BSNL, DOT CCA, DOT LSA, CGST–സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് തുടങ്ങിയ വിവിധ ഓഫീസുകൾ പ്രവർത്തിക്കുന്ന സമുച്ചയത്തിലെ ലിഫ്റ്റുകൾ ഇടയ്ക്കിടെ തകരാറിലാകുന്നത് പതിവാണെന്നാണ് ജീവനക്കാരുടെ പരാതി. എന്നാൽ, ഇതാദ്യമായാണ് ജീവനക്കാരും ഉദ്യോഗസ്ഥരും കരാർ തൊഴിലാളിയും ഉൾപ്പെടെയുള്ളവർ രണ്ട് മണിക്കൂറോളം ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായത്.
ദിവസേന വിവിധ ആവശ്യങ്ങൾക്കായി, പ്രത്യേകിച്ച് പെൻഷൻ സംബന്ധമായ കാര്യങ്ങൾക്കായി എത്തുന്ന മുതിർന്ന പൗരന്മാരും ലിഫ്റ്റ് തകരാറിന്റെ ദുരിതം അനുഭവിക്കുന്നതായി ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
അടിയന്തര നടപടി വേണമെന്ന് BSNLEU
ലിഫ്റ്റുകളുടെ നിരന്തരമായ തകരാർ ഒഴിവാക്കാൻ BSNL സർക്കിൾ അഡ്മിനിസ്ട്രേഷനും ഇലക്ട്രിക്കൽ വിഭാഗവും അടിയന്തരമായി ഇടപെടണമെന്ന് BSNLEU മുംബൈ ജില്ലാ സെക്രട്ടറി മഹേഷ് ഡി. ആർക്കൽ ആവശ്യപ്പെട്ടു.
സ്വകാര്യ ലിഫ്റ്റ് കമ്പനിയുടെ 24 മണിക്കൂർ എമർജൻസി മെയിന്റനൻസ് സംവിധാനം ഏർപ്പെടുത്തണമെന്നും, ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഭീതിയില്ലാതെ ലിഫ്റ്റ് ഉപയോഗിക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
