മുംബൈ: കഠിനാധ്വാനത്തിലൂടെ സ്വയം സൃഷ്ടിച്ചെടുത്ത കഴിവുറ്റവരുടെ കൂട്ടായ്മയാണ് മുംബൈയിലെ മലയാളി സമൂഹമെന്ന് കേരള സഹകരണ–എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. മുംബൈയിലെ മലയാളി കൂട്ടായ്മകൾ സമൂഹത്തിന് ആത്മവിശ്വാസം പകരുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിൽ സേവനരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന വേൾഡ് മലയാളി കൗൺസിൽ (WMC) മുംബൈ പ്രൊവിൻസ് വർഷംതോറും നൽകി വരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെ ഈ വർഷത്തെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്കോളർഷിപ്പിലൂടെ ആദരിക്കപ്പെടുന്ന ഓരോ വിദ്യാർത്ഥിയും നാടിന്റെ പ്രതീക്ഷകൾ – മന്ത്രി ലിജു

സ്കോളർഷിപ്പിലൂടെ ആദരിക്കപ്പെടുന്ന ഓരോ വിദ്യാർത്ഥിയും നാടിന്റെ പ്രതീക്ഷകളാണെന്ന് മന്ത്രി പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്ക് നൽകുന്ന പിന്തുണ അവരുടെ തുടർപഠനത്തിനും ഭാവി മുന്നേറ്റത്തിനും വലിയ പ്രചോദനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈയിലെ മലയാളി സമൂഹം കഠിനാധ്വാനത്തിലൂടെ സ്വന്തം ഇടം നേടിയെടുത്തവരുടേതാണ്. ഈ ആത്മവിശ്വാസമാണ് വേൾഡ് മലയാളി കൗൺസിലിന്റെ പ്രവർത്തനങ്ങളിലും പ്രതിഫലിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഹാരിസ് ബീരാൻ എം.പി. മുഖ്യാതിഥിയായി. ഡൽഹിയിൽ 28 വർഷമായി പ്രവാസജീവിതം നയിക്കുന്ന തനിക്ക് മുംബൈയിലെ മലയാളി സംഘടനകളുടെ സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾ ഏറ്റെടുത്ത് കൂട്ടായ്മയോടെ മുന്നോട്ടുപോകുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഹാരിസ് ബീരാൻ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷങ്ങളിലേതുപോലെ ഈ വർഷവും എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ് വിദ്യാഭ്യാസ സഹായം നൽകിയത്. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച അപേക്ഷകൾ പരിശോധിച്ചാണ് അർഹരായ വിദ്യാർത്ഥികളെ തെരഞ്ഞെടുത്തത്. തുടർപഠനത്തിന് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകുന്നതിലൂടെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കൈത്താങ്ങാകുകയാണ് സംഘടനയുടെ ലക്ഷ്യം.

നവി മുംബൈയിൽ നടന്ന ചടങ്ങിൽ WMC മുംബൈ പ്രൊവിൻസ് പ്രസിഡന്റ് കെ.കെ. നമ്പ്യാർ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഗോകുൽദാസ് മാധവൻ, ജനറൽ സെക്രട്ടറി എം.കെ. നവാസ് എന്നിവർ വേദി പങ്കിട്ടു.
വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് വർഷങ്ങളായി തുടർന്നുവരുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയിലൂടെ അർഹരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുകയാണെന്ന് കെ.കെ. നമ്പ്യാർ പറഞ്ഞു. മന്ത്രി എം. ലിജുവിന്റെയും എം.പി. ഹാരിസ് ബീരാന്റെയും സാന്നിധ്യം വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രചോദനമാകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ദശാബ്ദം പിന്നിടുന്ന വിദ്യാഭ്യാസ സഹായ പദ്ധതി തുടർന്നുകൊണ്ടുപോകുന്നതിൽ സംഘടനയിലെ അംഗങ്ങൾ നൽകുന്ന സഹകരണം ശ്ലാഘനീയമാണെന്ന് ജനറൽ സെക്രട്ടറി എം.കെ. നവാസ് പറഞ്ഞു.
ശ്യാംലാൽ, രാജേഷ് മാധവൻ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു
സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സംഘടനാ ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. For more photos click here >>>
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
