മലയാളഭാഷാ പ്രചാരണസംഘം സംഘടിപ്പിച്ച മലയാളോത്സവത്തിന്റെ കേന്ദ്ര കലോത്സവത്തിന് പരിസമാപ്തി കുറിക്കുമ്പോൾ 10 മേഖലകളിൽ നിന്നായി എഴുനൂറോളം പ്രതിഭകളാണ് പത്ത് വേദികളിലായി മത്സരിച്ചത്.
രാവിലെ പത്ത് മണി മുതൽ ഡോംബിവിലി കമ്പൽപാടയിലെ മോഡൽ കോളേജിൽ അരങ്ങേറിയ മത്സരങ്ങളിൽ മേഖലാതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവരാണ് കേന്ദ്രതലത്തിൽ മാറ്റുരച്ചത്. വനിതകളും കുട്ടികളും അരങ്ങു വാണ കലാപരിപാടികളിൽ ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളുമായാണ് വിവിധ മേഖലകളിൽ നിന്നെത്തിയ പ്രതിഭകൾ വേദികളെ ത്രസിപ്പിച്ചത്.
കൊളാബമുതൽ പാൽഘർ, ഖോപ്പോളിവരെയുള്ള 10 മേഖലകളിൽ നിന്നായി കുട്ടികൾ മുതൽ വയോധികർവരെ 23 ഇനം ഭാഷാസാഹിത്യ കലാമത്സരങ്ങളിൽ പങ്കെടുത്തു. ഓരോ മത്സരവും പ്രായമനുസരിച്ച് അഞ്ചു ഗ്രൂപ്പുകളിലായാണ് ക്രമീകരിച്ചത്.
ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഇക്കുറിയും കല്യാൺ ഡോംബിവ്‌ലി മേഖല കിരീടം നിലനിർത്തി. തുടർച്ചയായി നാലാം തവണയാണ് സമ്മാനങ്ങൾ തൂത്തുവാരി ആതിഥേയർ കൂടിയായ കല്യാൺ ഡോംബിവ്‌ലി മേഖല ചാമ്പ്യന്മാരായത്.

പ്രസിഡന്റ് റീന സന്തോഷ്, ജന. സെക്രട്ടറി രാജന്‍ നായര്‍ , മലയാളോത്സവം കണ്‍വീനര്‍മാരായ അനില്‍ പ്രകാശ്, പ്രദീപ് കുമാര്‍ കൂടാതെ ഡോംബിവ്‌ലി കല്യാൺ മേഖല ടീമിന്റെ ചിട്ടയായ ആസൂത്രണവും ഏകോപനവുമാണ് മുംബൈ മലയാളികളുടെ സർഗോത്സവത്തെ വൻ വിജയമാക്കിയത്.