പ്രശസ്ത ചലച്ചിത്ര നടി ഊർമ്മിള ഉണ്ണിയാണ് “സർഗ്ഗം” സിനിമയുടെ ചിത്രീകരണ വിലയിലുണ്ടായ അനുഭവം പങ്ക് വയ്ക്കുന്നത്. നടിയുടെ സിനിമാ ജീവിതത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രത്തിന്റെ ചില ഡയലോഗുകൾ എം ടി വാസുദേവൻ നായർ എഴുതിയതാണെന്നും ചിത്രീകരണവേളയിൽ യാദൃശ്ചികമായി കണ്ടുമുട്ടാൻ കഴിഞ്ഞ സന്തോഷവുമാണ് ഊർമ്മിള പങ്ക് വയ്ക്കുന്നത്.
“സർഗ്ഗം” എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം.. ഞങ്ങളെല്ലാവരും കോഴിക്കോട് ഹോട്ടൽ മഹാറാണിയിലാണ് താമസം. സ്ർഗ്ഗ”ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയാണ്. ദിവസവും രാവിലെ മേക്കപ്പ് ചെയ്യാനിരിക്കുമ്പോൾ നമുക്ക് അന്നേദിവസം പഠിക്കേണ്ട ഡയലോഗുകൾ ഒരു പേപ്പറിൽ എഴുതിക്കൊണ്ട് തരും അസോസിയേറ്റ് ഡയറക്ടർ.
എന്റെ മുടി മുഴുവനും വെള്ളപൂശി കൊണ്ടിരിക്കുകയാണ് മേക്കപ്പ് മാൻ. അന്ന് ഹരിഹരൻ സാർ അങ്ങോട്ട് കടന്നുവന്ന പറഞ്ഞു, ഇന്ന് വൈകിട്ട് MT വാസുദേവൻ നായർ വരുന്നുണ്ട്, എല്ലാവർക്കും പരിചയപ്പെടാം. എന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി. ചിരകാല അഭിലാഷം ഇന്ന് നടക്കുമല്ലോ!! അന്ന് അഭിനയത്തിലും, മേക്കപ്പിലും ഒന്നും ശ്രദ്ധ നിന്നില്ല മനസ്സിലൂടെ ‘പഞ്ചാഗ്നിയും’, ‘നഖക്ഷതങ്ങളും’, ‘വടക്കൻ വീര ഗാഥയും’ ഒക്കെ ഒഴുകി നടക്കുകയായിരുന്നു. പിന്നെ അതിലും പുറകോട്ട് പോയി ഓർമ്മകൾ.. കുട്ടിക്കാലത്ത് ആദ്യം വായിച്ച നോവൽ എംടിയുടെ “നാലുകെട്ട് “.. പിന്നെ “കാലം”, “ഇരുട്ടിന്റെ ആത്മാവ്” അങ്ങനെ പോകുന്നു…
നേരം സന്ധ്യയായി.. ഷൂട്ടിംഗ് നേരത്തെ നിർത്തി. മുറിയിലെത്തി കുളിച്ചു വന്നപ്പോഴേക്ക് സാർ വിളിച്ചു, ” വരുന്നില്ലേ..?
അടഞ്ഞുകിടന്ന വാതിൽ മെല്ലെ തുറന്നു നോക്കി. ഹരിഹരൻ സാറിന്റെ മുറിയിൽ നല്ല തിരക്കാണ്. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ക്യാമറമാൻ ഷാജി എൻ കരുൺ, യൂസഫലി കേച്ചേരി, വിനീത്, മനോജ് കെ ജയൻ, രംഭ, രേണു, ഭാരതി…..
എന്തോ എനിക്കങ്ങോട്ട് കയറാൻ തോന്നിയില്ല ഞാൻ തിരികെ മുറിയിലേക്ക് തന്നെ പോയി.
ആകെ ഒരു വിഷമം.. വല്ലാത്ത ദേഷ്യം..പ്രിയ ആരാധന മൂർത്തിയെ ഒരു നോക്കേ കണ്ടുള്ളൂ. രാത്രി എപ്പോഴോ ഉറങ്ങിപ്പോയി രാവിലെ ഷൂട്ടിങ്ങിനു പോകാൻ റെഡിയായി മൂന്നാം നിലയിൽ നിന്ന് ലിഫ്റ്റിൽ കയറി താഴെയ്ക്കുള്ള ബട്ടൺ അമർത്തി. പിന്നാലെ ലിഫ്റ്റിൽ കയറിയ ആളെ ശ്രദ്ധിച്ചു..
“MT ” !!!!!!!
ഊർമ്മിള നർത്തകിയാണ് അല്ലേ.. ഹരൻ പറഞ്ഞിരുന്നു. (ഹരി ഹരൻ )!!!… (ഈശ്വരാ ഇദ്ദേഹത്തിന് എന്റെ പേരൊക്കെ അറിയുമോ??? ) സുഭദ്ര തമ്പുരാട്ടി മരണക്കിടക്കയിൽ പറയുന്ന ഡയലോഗുകൾ എഴുതി കൊടുത്തിട്ടുണ്ട്. ഹരൻ പറഞ്ഞുതരും..( സ്ർഗ്ഗത്തിലെ എന്റെ കഥാപാത്രത്തിന്റെ പേരാണ് സുഭദ്ര തമ്പുരാട്ടി ) അങ്ങനെ എംടിയുടെ ഒരു ഡയലോഗ് പറയാനും എനിക്ക് ഭാഗ്യമുണ്ടായി. നിമിഷ നേരം കൊണ്ട് ലിഫ്റ്റ് താഴെ എത്തി.. എന്നെ ഒരുപാട് സങ്കടപ്പെടുത്തിയ ഒരു സന്തോഷ നിമിഷമാണ് കടന്നു പോയത്!!!!
മനസ്സിൽ ബാക്കി നിൽക്കുന്ന ഓരോ ഓർമ്മയിലും ഒരു അടയാളം എങ്കിലും ബാക്കി വെക്കണം. സ്വപ്നം കണ്ട ചിലത് കൺമുന്നിൽ സത്യമായി ഭവിക്കുന്നത് കാണാനും ഒരു ഭാഗ്യം വേണം. എന്റെ സിനിമാ ജീവിതത്തിലെ സൂര്യവെളിച്ചത്തിന്റെ രശ്മികളാണ് ഇതെല്ലാം… കാത്തിരിക്കണം.. നമ്മളെ മനോഹരിയാക്കുന്ന നിമിഷങ്ങൾ ഇങ്ങനെയും വീണു കിട്ടും!
പ്രിയ കഥാകാരൻ എം ടി വാസുദേവൻ നായർക്ക് കണ്ണീർ പുഷ്പാഞ്ജലി