കല്യാൺ സെൻട്രൽ കൈരളി സമാജം സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സരാഘോഷം ശ്രദ്ധേയമായി. മലയാളോത്സവത്തിൽ സമ്മാനങ്ങൾ നേടിയ കല്യാൺ മേഖലയിലെ കുട്ടികൾ മാർഗം കളിയും നാടോടി നൃത്തങ്ങളുമായി വേദിയെ ത്രസിപ്പിച്ചു. തുടർന്ന് മുംബൈ ലിറ്റിൽ തിയേറ്റർ അവതരിപ്പിച്ച ലഘു നാടകങ്ങളും അരങ്ങേറി.
നാല് ലഘു നാടകങ്ങൾ. വ്യത്യസ്തമായ പ്രമേയങ്ങൾ. നാടക നിർമാണത്തിന്റെയും അവതരണത്തിന്റെയും സാമ്പത്തിക ചെലവുകളെ ചൊല്ലി ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് , കുറഞ്ഞ ചെലവിൽ പരീക്ഷണ നാടകങ്ങളുമായി ലിറ്റിൽ തിയേറ്റർ മുംബൈ’ എന്ന നാടകസൗഹൃദ കൂട്ടായ്മ ശ്രദ്ധ നേടുന്നത്
കുഞ്ഞുണ്ണി മാസ്റ്ററുടെ കുറിപ്പിനെ ആധാരമാക്കി അവതരിപ്പിച്ച ശങ്കുണ്ണി, ജയപ്രകാശ് കൂളൂർ രചിച്ച ഇത് കണാരന്റെ വീടല്ല, ചോരണ വീട് എന്നീ നാടകങ്ങൾ കൂടാതെ രചന കെ വി ഗണേഷ് എഴുതിയ സുജാത ഒരു പെൺപിറവിയുമാണ് അരങ്ങേറിയത്
അരങ്ങിലും അണിയറയിലുമായി വിസ്മയിപ്പിച്ചവർ എം വി രാമകൃഷ്ണൻ, പി ആർ സഞ്ജയ്, ശീതൾ ബാലകൃഷ്ണൻ, ഷൈനി പ്രേംലാൽ, രശ്മി അഭയ് എന്നിവരാണ്. ശബ്ദവും വെളിച്ചവും ഏകോപനവും മാത്രമല്ല രംഗ സജ്ജീകരണവും നിർവഹിച്ചത് ഈ അഞ്ചംഗ നാടക പ്രവർത്തകരാണ്.
വ്യത്യസ്തമായ സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയങ്ങളാണ് നർമ്മത്തിൽ കലർത്തി വേദിയിൽ പകർന്നാടിയത്. വൈവിധ്യമാർന്ന കഥാപാത്രങ്ങളായി എം വി രാമകൃഷ്ണനും പി ആർ സഞ്ജയും നടത്തിയ വേഷപ്പകർച്ചകൾ കാണികളുടെ പ്രശംസ പിടിച്ചു പറ്റി. സ്ത്രീകഥാപാത്രങ്ങൾക്ക് വേഷപ്പകർച്ച നൽകിയ
ശീതൾ, ഷൈനി, രശ്മി എന്നിവരുടെ മികച്ച പ്രകടനവും കൈയ്യടി നേടി.
ലക്ഷങ്ങൾ ചിലവിട്ട് ഇതിന് മുൻപ് നാടകങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ പിന്നീട് ഈ നാടകങ്ങൾക്ക് ഒരു വേദി പോലും ലഭിച്ചിട്ടില്ല. നാടക പ്രവത്തകൻ രാമകൃഷ്ണൻ പറയുന്നു. മുംബൈ പോലുള്ള തിരക്ക് പിടിച്ച നഗരത്തിൽ സംഘാടകർ ശ്രമിച്ചാൽ പോലും ഒരു വേദിക്ക് ഒരു ലക്ഷത്തിൽ കൂടുതൽ രൂപ ചിലവ് വരും. ഇത്രയും ഭീമമായ തുക മുടക്കി ആരും മുന്നോട്ട് വരില്ലെന്ന തിരിച്ചറിവിലാണ് ഇങ്ങിനെയൊരു പരീക്ഷണത്തിന് തുനിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു
കല്യാൺ സെൻട്രൽ കൈരളി സമാജമാണ് വേദിയൊരുക്കിയത്. മുംബൈയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം വേദികൾ ഒരുക്കുന്നതെന്ന് സെക്രട്ടറി കൃഷ്ണസ്വാമി പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറി പോൾ പറപ്പിള്ളി നാടക പ്രവർത്തകരെ ആദരിച്ചു.
പ്രൊസീനിയം നാടകങ്ങൾ കണ്ടു ശീലിച്ച മുംബൈയിൽ കാണികളേയും പങ്കെടുപ്പിക്കുന്ന ഇന്റിമേറ്റ് തിയേറ്റർ പരീക്ഷണങ്ങൾക്കാണ് ലിറ്റിൽ തിയേറ്റർ തുടക്കമിടുന്നത്. യാതൊരു സാങ്കേതിക സംവിധാനങ്ങളുമില്ലാതെ ഏറ്റവും പരിമിതമായ സ്ഥലത്തും കളിക്കാവുന്ന രീതിയിലാണ് ഈ നാടകങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
മുംബൈയിലെ സജീവ നാടകപ്രവർത്തനങ്ങൾ നടത്തുന്ന ഖാർഘർ കേരളസമാജത്തിന്റെ നാടക പ്രവർത്തകരാണ് ലിറ്റിൽ തിയേറ്റർ അണിയറ ശില്പികൾ.
വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ ഡോ ഉമ്മൻ ഡേവിഡ്, വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ സി പി ബാബു, ആംചി മുംബൈ ഡയറക്ടർ പ്രേംലാൽ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു. For more photos of the event, click here