മുംബൈയിൽ നിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത് തീവണ്ടി വരുന്നതോടെ ഈ മേഖലയിലെ യാത്രക്കാരുടെ എണ്ണം വർദ്ധിക്കും . മുംബൈയിൽ നിന്നും വിനോദ യാത്രക്കായി ഗോവയിലേക്കും മൂകാംബിക ക്ഷേത്ര ദർശനത്തിനായി മംഗളൂരുവിലേക്കും യാത്ര ചെയ്യുന്നവർക്കും വന്ദേഭാരത് പ്രയോജനപ്പെടും.
മംഗളൂരു-ഗോവ, മുംബൈ-ഗോവ വന്ദേഭാരത് ട്രെയിൻ സർവീസുകളെ ഒന്നിപ്പിച്ച് മുംബൈയിൽനിന്ന് മംഗളൂരുവിലേക്ക് ഓടിക്കാനാണ് റെയിൽവേ ഒരുങ്ങുന്നത്. ഇത് സാധ്യമാകുന്നതോടെ മുംബൈയിൽനിന്ന് ഏകദേശം 12 മണിക്കൂറിനുള്ളിൽ യാത്രക്കാർക്ക് മംഗളൂരുവിലെത്താം.
നിലവിൽ യാത്രക്കാർ കുറവുള്ള വന്ദേഭാരതുകളിൽ ഒന്നാണ് മംഗളൂരു-ഗോവ റൂട്ടിൽ ഓടുന്നത്. 40 ശതമാനത്തിൽ കുറവ് യാത്രക്കാരുള്ള ഈ വണ്ടി കോഴിക്കോട്ടേക്ക് നീട്ടാൻ റെയിൽവേ ആലോചിച്ചിരുന്നെങ്കിലും കർണാടകയിലെ രാഷ്ട്രീയ നേതാക്കളുടെ എതിർപ്പിനെത്തുടർന്ന് നടന്നില്ല. ഏകദേശം നാലര മണിക്കൂറിനുള്ളിൽ ഈ വണ്ടി മംഗളൂരുവിൽ നിന്ന് ഗോവയിലെത്തുന്നുണ്ട്.
മുംബൈ-ഗോവ വന്ദേഭാരത് ട്രെയിനിലും യാത്രക്കാർ കുറവാണ് . ഈ സാഹചര്യത്തിലാണ് ഈ രണ്ടു സർവീസുകളും ഒന്നാക്കി മുംബൈയിൽനിന്ന് മംഗളൂരുവിലേക്ക് ഓടിക്കുവാനുള്ള റയിൽവെയുടെ തീരുമാനം. ഇതോടെ യാത്രക്കാർ 100 ശതമാനത്തിലേക്ക് ഉയരുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.
മുംബൈയിൽ നിന്ന് രാവിലെ 5.25-നാണ് ഗോവയിലേക്കുള്ള വന്ദേഭാരത് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.10-ന് ഗോവയിലെത്തും. ഈ വണ്ടിയെ വൈകീട്ട് ആറോടെ മംഗളൂരുവിലേക്കെത്തിക്കാനാണ് തീരുമാനം.
മുംബൈയിൽ നിന്ന് മംഗളൂരുവിലേക്കും കേരളത്തിലേക്കും ഓടുന്ന മുഴുവൻ വണ്ടികളിലും 100 ശതമാനം യാത്രക്കാരുണ്ട്. അതിനാൽ, മുംബൈ-മംഗളൂരു വന്ദേഭാരതിലും യാത്രക്കാരെ കിട്ടുമെന്നാണ് റെയിൽവേ കണക്കു കൂട്ടുന്നത്.