ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ മഹാരാഷ്ട്ര ഘടകം ഭാരവാഹികളായ ട്രഷറർ ജി കോമളൻ, വി കെ മുരളീധരൻ, സുരേഷ് കുമാർ മധുസൂദനൻ എന്നിവർക്കാണ് ഡൽഹിയിൽ നടന്ന ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ ആദ്യ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷ ചടങ്ങിൽ
പുരസ്‌കാരം നൽകി ആദരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടാതെ പ്രമുഖരായ കേന്ദ്ര മന്ത്രിമാർ, ലോകസഭാ രാജ്യസഭാ അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു സമൂഹത്തിൽ മികച്ച സംഭാവനകൾ നൽകിയവരെ അംഗീകരിക്കുന്ന ചടങ്ങിൽ മുംബൈയിലെ എയ്‌മ ഭാരവാഹികളും ആദരവ് ഏറ്റു വാങ്ങിയത്.
മഹാരാഷ്ട്രയിൽ എയ്‌മ നടത്തുന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കും ദീർഘദർശിത്വവുമുള്ള നേതൃത്വത്തിനും ദേശീയതലത്തിൽ ലഭിച്ച അംഗീകാരമായി കാണുന്നുവെന്ന് പുരസ്‌കാരം ഏറ്റു വാങ്ങി ഭാരവാഹികൾ പറഞ്ഞു.
ശ്രീ നാരായണ ഗുരുവിന്റെ ആദർശങ്ങൾ മുഴുവൻ മനുഷ്യരാശിക്കും വലിയ നിധിയാണ്. രാഷ്ട്രത്തെയും സമൂഹത്തെയും സേവിക്കാനുള്ള ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുന്നവർക്ക് ശ്രീനാരായണഗുരു ഒരു വഴികാട്ടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
നമ്മുടെ രാജ്യം ബുദ്ധിമുട്ടുകളുടെ ചുഴലിക്കാറ്റിൽ കുടുങ്ങിപ്പോകുമ്പോഴെല്ലാം, സമൂഹത്തിന് ഒരു പുതിയ ദിശ കാണിച്ചുകൊടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നല്ല വ്യക്തിത്വങ്ങൾ പിറവിയെടുക്കുന്നു എന്നതാണ് ഇന്ത്യയുടെ പ്രത്യേകത,യെന്നും പ്രധാനമന്ത്രി പറഞ്ഞു. അവരിൽ ചിലർ സമൂഹത്തിന്റെ ആത്മീയ ഉന്നമനത്തിനായി പ്രവർത്തിക്കുമ്പോൾ മറ്റു ചിലർ സാമൂഹിക മേഖലയിൽ സാമൂഹിക പരിഷ്കാരങ്ങൾ ത്വരിതപ്പെടുത്തുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.