മുംബൈയിലെ അറിയപ്പെടുന്ന നാടകകലാകാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന വി.പി. രാമചന്ദ്രൻ (വി.പി.ആർ.) നായർക്ക് അന്ത്യാഞ്ജലിയർപ്പിച്ച് സഹപ്രവർത്തകരും സാമൂഹിക പ്രവർത്തകരും.
താനെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു.
മുംബൈയിലെ പ്രതിഭാ തിയേറ്റർ, ബോംബെ കേരള സമാജത്തിന്റെ നാടകവേദി എന്നിങ്ങനെ വിവിധ നാടകസമിതികളുടെ ബാനറിൽ ഒരുപാട് നാടകങ്ങളിൽ പല വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ക്യാപ്റ്റൻ രാജു, വത്സലാ മേനോൻ, നാണപ്പൻ എന്നിവരോടൊപ്പവും മുംബൈയിലെ അറിയപ്പെടുന്ന നാടക കലാകാരന്മാരായ ബാലാജി, സുമാ മുകുന്ദൻ, സി.കെ.കെ. പൊതുവാൾ, മുകുന്ദൻ മേനോൻ, രാധാകൃഷ്ണൻ മേനോൻ എന്നിവരോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റും അവതാരകനും കൂടിയായിരുന്നു.
ചേർത്തല, കുതിയത്തോട് വടക്കെ പിഷാരത്ത് വീട്ടിൽ ആയിരുന്നു ജനിച്ചത്. ഭാര്യ: മോഹന. മക്കൾ: രേഖ, രമ. മരുമക്കൾ: വേണുഗോപാൽ മേനോൻ, പ്രത്യുഷ്.
താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ സജീവ പ്രവർത്തകനും മുൻ പ്രസിഡന്റും, സെക്രട്ടറിയും, ട്രെ ഷരറും അറിയപ്പെടുന്ന വി. പി.ആറിന്റെ വിയോഗത്തിൽ അസോസിയേഷൻ ഭാരവാഹികൾ അനുശോചിച്ചു.
കുറച്ചു കാലമായി വാർദ്ധക്യസഹജമായ അസുഖങ്ങൾ കാരണം അസോസിയേഷൻ പ്രവർത്തനങ്ങളിൽ നിന്ന് വിരാമമെടുത്ത് താനെ ഹീരനന്ദാനി എസ്റ്റേറ്റിലുള്ള മകളുടെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
സംസ്കാരം താനെ മുനിസിപ്പൽ സ്മശാനത്തിൽ നടന്നു. വൃന്ദാവൻ കൈരളി അസോസിയേഷനു വേണ്ടി പ്രസിഡന്റ് സുധാകരൻ, സെക്രട്ടറി രമേശൻ, ട്രഷറര്‍ പ്രസാദ് എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. കൈരളിയുടെ പ്രവർത്തകരായ ബാലകൃഷ്ണൻ, ഭരതൻ മേനോൻ, പ്രകാശ് നായർ, മോഹൻദാസ്,ശശികുമാർ മേനോൻ, മോഹൻ മേനോൻ, രവികുമാർ, ഇ.രാമചന്ദ്രൻ, ഉണ്ണികൃഷ്ണൻ, സുരേഷ്, നാരായണൻ കുട്ടി നമ്പ്യാർ, ദാമോദരൻ എന്നിവർ ശവസംസ്ക്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.