സാമൂഹിക പരിവർത്തനങ്ങളെ ആസ്പദമാക്കി രചിച്ച “ദി സ്പാർക്ക് വിത്തിൻ: ട്രൂ സ്റ്റോറീസ് ഓഫ് ഓർഡിനറി പീപ്പിൾ ഇഗ്നൈറ്റിംഗ് എക്സ്ട്രാഡറിനറി സോഷ്യൽ ചേഞ്ച്” പ്രകാശനം ചെയ്തു. ട്വാഗ ഇന്റർനാഷണൽ പ്രസിദ്ധീകരിച്ച സമാഹാരത്തിൽ, സാമൂഹിക മാറ്റത്തിന് നേതൃത്വം നൽകുന്നവരുടെ ഇന്ത്യയിലുടനീളമുള്ള 30 യഥാർത്ഥ ജീവിത കഥകൾ ഉൾപ്പെടുന്നതാണ്. രചയിതാക്കൾ സംഘടനകളിലൂടെയും സ്വതന്ത്ര സംരംഭങ്ങളിലൂടെയും ഗണ്യമായ സ്വാധീനം ചെലുത്തിയവരാണ്.
മുംബൈയിൽ ചുവന്ന തെരുവുകൾ, ചേരികൾ, തെരുവോരങ്ങൾ തുടങ്ങി വിപരീത സാഹചര്യങ്ങളിൽ ജീവിക്കാൻ വിധിക്കപ്പെട്ട കുട്ടികൾക്ക് കാൽപ്പന്തു കളിയിലും വ്യക്തിത്വ വികസനത്തിലും പ്രത്യേക പരിശീലനം നൽകിയാണ് മലയാളി യുവാവ് ജെസ്സൺ ജോസ് ഇവരെയെല്ലാം മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നത്. മുംബൈയിൽ പ്രൊഫഷണൽ സ്‌പോർട്‌സ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാണ് സ്പോർട്സ് മെന്ററിംഗ് ഇൻഫ്യൂഷന്റെ (എസ്എംഐ) സ്ഥാപകനായ ജെസ്സൺ ജോസ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.

മുംബൈയിലെ പ്രശസ്തമായ ഹിരാനന്ദാനി ഉദ്യാനങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും ഫലപ്രദമായ സംരംഭങ്ങളുടെയും പിന്നിലെ ദർശകനായ നിരഞ്ജൻ ഹിരാനന്ദാനി, സാമൂഹിക മാറ്റത്തെക്കുറിച്ചുള്ള ആധികാരിക വിവരണങ്ങൾക്ക് പുസ്തകത്തെ പ്രശംസിച്ചു.
പ്രശസ്ത നടി കീർത്തി കുൽഹാരി വിശിഷ്ടാതിഥിയായിരുന്നു. പുതിയ തലമുറയിലെ മാറ്റത്തിന് വഴിയൊരുക്കുന്നതിൽ ഇതുപോലുള്ള കഥകളുടെ പ്രാധാന്യം കീർത്തി പരാമർശിച്ചു.
മെച്ചപ്പെട്ട ലോകം തേടിയുള്ള വെല്ലുവിളികൾ, വിജയങ്ങൾ, വൈവിധ്യമാർന്ന യാത്രകൾ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ച ഈ പുസ്തകത്തിലെ ഉള്ളടക്കം നൽകുന്നു. പ്രതീക്ഷയും പ്രതിരോധശേഷിയും മുതൽ നിശബ്ദ വിപ്ലവങ്ങൾ വരെ, ആധികാരികമായ വിവരണങ്ങളിലൂടെ കോറിയിടുന്നു. എൻജിഒ പ്രൊഫഷണലുകൾ, സാമൂഹിക സംരംഭകർ, നയരൂപീകരണക്കാർ, സിഎസ്‌ആർ ടീമുകൾ, വിദ്യാർത്ഥികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുന്നവർക്കെല്ലാം ഈ പുസ്തകം വഴികാട്ടിയാകും.

