തിരുവനന്തപുരം: മോഹിനിയാട്ടത്തിന്റെ ലാളിത്യവും ശാസ്ത്രീയതയും ലയിച്ച കലാ സന്ധ്യയ്ക്ക് തിരുവനന്തപുരം ടാഗോർ ഹാൾ വേദിയായി. സൗഗന്ധിക സെന്റർ ഫോർ മോഹിനിയാട്ടം സംഘടിപ്പിച്ച “ലാസ്യ ലഹരി” പ്രേക്ഷകഹൃദയത്തിൽ നവ്യാനുഭവം പകർന്നാടി.
ഡോ. നീനാ പ്രസാദ് സംവിധാനം നിർവഹിച്ച പരിപാടിയുടെ സംഗീത സംവിധാനം ചങ്ങനാശ്ശേരി മാധവൻ നമ്പൂതിരി നിർവഹിച്ചു. വളരെ ശാസ്ത്രീയമായ ഒരു കച്ചേരിയുടെ മോഹിനിയാട്ട അവതരണം സാധാരണക്കാർക്ക് ആസ്വാദ്യകരമാകില്ലെന്ന ധാരണ തിരുത്തിയാണ് ലാസ്യ ലഹരി ടാഗോർ ഹാളിലെ നിറഞ്ഞ സദസ്സിൽ ആസ്വാദകരുടെ മനം കവർന്നത്.
കലയുടെ മായാജാലത്തിൽ മുഴുകിയ സന്ധ്യയിൽ പരിപാടിയുടെ തുടക്കം ചൊൽക്കെട്ടിലൂടെ ആയിരുന്നു. തുടർന്ന് ഗൗളാ രാഗത്തിലുള്ള “പരിപാലയമാം” എന്ന കൃതി അവതരിപ്പിച്ചു. തുടർന്ന് സ്വരജതി, വർണം, പദം ജ്ഞാനപ്പാന, വന്ദേമാതരം, ശ്ലോകം തില്ലാന എന്നിങ്ങനെ ആയിരുന്നു അവതരണം .

കേരളീയ കലയുടെ ലാളിത്യ ശോഭ ഇന്ത്യയിലെ പ്രധാന കലാ രൂപങ്ങളേക്കാൾ മികച്ച രീതിയിൽ നർത്തകർ അവതരിപ്പിച്ചു. സൗഗന്ധികയിലെ ഏറ്റവും സീനിയർ ശിഷ്യരായ വിദ്യാ പ്രദീപ്, അശ്വതി കൃഷ്ണ, പാരീസിൽ നിന്നുള്ള തോമസ് വോ വാൻ തോ, വർഷിണി, ജൂണി മേനോൻ തുടങ്ങിയവരും മറ്റുശിഷ്യ ഗണങ്ങളും ഡോക്ടർ നീനാ പ്രസാദ് നിർവഹിച്ച മികച്ച നൃത്ത നിർവഹണത്തിലൂടെ ലാസ്യ ലഹരിയുടെ മാറ്റ് കൂട്ടി.
