മുംബൈ: ശ്രീനാരായണ മന്ദിര സമിതിയുടെ ദീർഘകാല സാരഥിയും സമൂഹസേവകനുമായ എം. ഐ. ദാമോദരൻ എൺപതിന്റെ നിറവിൽ. കേരളത്തിനു പുറത്തുള്ള ഏറ്റവും വലിയ ശ്രീ നാരായണ പ്രസ്ഥാനമായി വിലയിരുത്തപ്പെടുന്ന മന്ദിര സമിതിയുടെ വളർച്ചയിലും വ്യാപ്തിയിലും നിർണായക പങ്ക് വഹിച്ചു വന്ന നേതാവാണ് എം. ഐ. ദാമോദരൻ.
അതെ സമയം പിറന്നാൾ ദിനത്തിൽ എം ഐ യെ തേടിയെത്തിയത് മഹാരാഷ്ട്രയിലെ മലയാളികൾക്ക് അഭിമാനമായ സന്തോഷ വാർത്തയായിരുന്നു. മന്ദിര സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ ഗുരു കോളേജിന് ഓട്ടോണമസ് പദവി അനുവദിച്ചുള്ള University Grants Commission (യു.ജി.സി) വിജ്ഞാപനത്തിന്റെ പകർപ്പ് അദ്ദേഹത്തിന്റെ കൈകളിലെത്തി. യാദൃശ്ചികമായി പിറന്നാൾ ദിനത്തിൽ തന്നെയെത്തിയ ഈ നേട്ടം എം. ഐ. ദാമോദരൻ. തനിക്ക് ലഭിച്ച അമൂല്യമായ പിറന്നാൾ സമ്മാനമായാണ് വിശേഷിപ്പിച്ചത്.
“ഈ സന്തോഷവാർത്ത എനിക്ക് പിറന്നാൾ സമ്മാനം പോലെ തോന്നുന്നു,” എം. ഐ. ദാമോദരൻ പ്രതികരിച്ചു. വിദ്യാഭ്യാസരംഗത്ത് മന്ദിര സമിതി കൈവരിച്ച മുന്നേറ്റത്തിന്റെ അംഗീകാരമായാണ് ഈ നേട്ടത്തെ എം ഐ വിലയിരുത്തിയത്.
ഒരു ജീവിതകാലം സമർപ്പണബോധത്തോടെ സമൂഹസേവനത്തിനും വിദ്യാഭ്യാസ വികസനത്തിനുമായി പ്രവർത്തിച്ച എം. ഐ. ദാമോദരന്റെ ദൗത്യപരമായ നേതൃത്വം മന്ദിര സമിതിയെ ശക്തമായ സാമൂഹ്യ-വിദ്യാഭ്യാസ പ്രസ്ഥാനമായി വളർത്തിയെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുകയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിൽ അദ്ദേഹത്തിന്റെ ദൂരദർശിത്വം നിർണായകമായി.
എൺപതിന്റെ നിറവിൽ എത്തി നിൽക്കുന്ന ഈ ഘട്ടത്തിൽ, ശ്രീനാരായണ ഗുരു കോളേജിന്റെ ഓട്ടോണമസ് പദവി അദ്ദേഹത്തിന്റെ ദീർഘകാല പ്രവർത്തനങ്ങൾക്ക് ലഭിച്ച അർഹമായ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. സേവനത്തിന്റെ പുതിയ അധ്യായങ്ങൾക്കുള്ള പ്രചോദനമായി ഈ നേട്ടം മാറട്ടെയെന്ന ആശംസകളോടെയാണ് അനുയായികളും സഹപ്രവർത്തകരും എം ഐ ദാമോദരനെ അഭിനന്ദിക്കുന്നത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
