മുംബൈ: മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തെരുവുകളിൽ കഴിയുന്ന അശരണരായ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി അവരുടെ ജീവൻ രക്ഷിക്കുന്നതിനായുള്ള ‘SEAL Mumbai RescuNite 2026’ പദ്ധതിക്ക് ബാന്ദ്രയിലെ സെന്റ് പോൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ എജ്യുക്കേഷനിൽ തുടക്കമായി.
മഹാരാഷ്ട്ര സി.എം.എ.ഡബ്ല്യു.എൽ ചെയർമാൻ ജസ്റ്റിസ് കെ.കെ. ടാട്ടെ (റിട്ട.) പരിപാടി ഉദ്ഘാടനം ചെയ്തു. ഹാർമണി ഫൗണ്ടേഷൻ ചെയർമാനും മുൻ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനുമായ ഡോ. എബ്രഹാം മത്തായി, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പൊലീസ് പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടനത്തിന് ശേഷം സീൽ ആശ്രമത്തിന്റെ മൂന്ന് രക്ഷാപ്രവർത്തന ആംബുലൻസുകൾ മുംബൈയിലുടനീളമുള്ള പ്രീ-മൺസൂൺ രക്ഷാദൗത്യത്തിനായി ഫ്ലാഗ് ഓഫ് ചെയ്തു.
ആദ്യ രക്ഷാപ്രവർത്തനം ബാന്ദ്ര വെസ്റ്റിലെ റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡിനും സമീപം നടന്നു. തെരുവുകളിൽ ദുരിതജീവിതം നയിച്ചിരുന്ന ഒമ്പത് പേരെ അവിടെ നിന്ന് രക്ഷപ്പെടുത്തി. ഇവരിൽ ലക്ഷ്മി എന്ന സ്ത്രീ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. രക്ഷപ്പെടുത്തിയവരിൽ ചിലർക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായിരുന്നു. കാലിൽ ഗുരുതരമായ പുഴു ബാധയേറ്റ മുറിവുകളുള്ള രണ്ട് പേരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

2024-ൽ നവി മുംബൈ, താനെ പൊലീസ് കമ്മീഷണറേറ്റുകളുമായി സഹകരിച്ച് നടത്തിയ ‘റെസ്ക്യൂണൈറ്റ്’ പദ്ധതിയിൽ 140 അശരണരെ രക്ഷപ്പെടുത്തിയിരുന്നു. ഇവരിൽ 50 ശതമാനത്തിലധികം പേരെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാൻ സാധിച്ചതായും സംഘാടകർ അറിയിച്ചു.

കഴിഞ്ഞ 26 വർഷത്തിലേറെയായി തെരുവുകൾ, റെയിൽവേ സ്റ്റേഷനുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ അശരണർ, ഭവനരഹിതർ, ഉപേക്ഷിക്കപ്പെട്ട വയോജനങ്ങൾ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നിവർക്കായി സേവനം ചെയ്യുന്ന സ്ഥാപനമാണ് സീൽ ആശ്രമം. നിലവിൽ ഏകദേശം 400 പേർക്ക് താമസം, ചികിത്സ, മാനസികാരോഗ്യ പരിചരണം, പുനരധിവാസം എന്നിവ ഇവിടെ ലഭ്യമാക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 700-ലധികം പേരെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാനും ആശ്രമത്തിന് കഴിഞ്ഞിട്ടുണ്ട്.
“മഴക്കാലത്ത് തെരുവുകളിൽ കഴിയുന്ന നിരവധി പേർ പട്ടിണി, രോഗം, ഉപേക്ഷിക്കപ്പെടൽ തുടങ്ങിയ ദുരിതങ്ങൾ നേരിടുന്നു. അവരെ സുരക്ഷിതരാക്കുക മാത്രമല്ല, അവരുടെ ആത്മാഭിമാനം വീണ്ടെടുക്കുകയും കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഓരോ ജീവനും വിലപ്പെട്ടതാണ്.” സീൽ ആശ്രമം സ്ഥാപകനും ഡയറക്ടറുമായ കെ.എം. ഫിലിപ്പ് പറഞ്ഞു:
“സമൂഹം പലപ്പോഴും അവഗണിക്കുന്നവർക്കായി സീൽ ആശ്രമം വർഷങ്ങളായി മാതൃകാപരമായ സേവനമാണ് നടത്തുന്നതെന്ന് ഡോ. എബ്രഹാം മത്തായി പറഞ്ഞു. കൂടുതൽ ആളുകളെ സുരക്ഷിതരാക്കാൻ പൊതുജനങ്ങളും സ്ഥാപനങ്ങളും അധികാരികളും ഈ ദൗത്യത്തെ പിന്തുണയ്ക്കണക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീൽ ആശ്രമത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് സംസാരിച്ച ജസ്റ്റിസ് കെ.കെ. ടാട്ടെ (റിട്ട.), ഭാവിയിലും എല്ലാ പിന്തുണയും നൽകുമെന്ന് ഉറപ്പുനൽകി.
മഴക്കാലം അടുത്തെത്തുമ്പോൾ തെരുവുകളിൽ കഴിയുന്ന നൂറുകണക്കിന് നിർധനർ മഴ, രോഗങ്ങൾ, അപകടങ്ങൾ, ചൂഷണങ്ങൾ എന്നിവയ്ക്ക് ഇരയാകാനുള്ള സാധ്യത നിലനിൽക്കുകയാണ്. അത്തരക്കാരെ കണ്ടെത്തി സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കുകയും അവർക്ക് പുതിയൊരു ജീവിതം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘മുംബൈ റെസ്ക്യൂണൈറ്റ് 2026’ മുന്നേറുന്നത്.
“ഓരോ രക്ഷാപ്രവർത്തനവും ഒരു ജീവൻ സംരക്ഷിക്കുന്നതാണ്. ഓരോ ജീവനും വിലപ്പെട്ടതാണ്” എന്ന സന്ദേശത്തോടെയാണ് സീൽ ആശ്രമം ഈ മാനവിക ദൗത്യം തുടരുന്നത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JUNE 13 2026 SATURDAY 4.30 P.M. | KAIRALI NEWS
