മുംബൈയിലെ മലയാളി കലാസാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും കലാസ്നേഹിയുമായ ഉണ്ണികൃഷ്ണൻ പൊതുവാൾ അന്തരിച്ചു. കുറച്ച് നാളുകളായി അസുഖം മൂലം ചികിത്സയിലായിരുന്നു. 72 വയസ്സായിരുന്നു പൊതുവാളിന്റെ വിയോഗം മുംബൈയിലെ കലാസ്നേഹികൾക്കും ക്ഷേത്രകലാ ആസ്വാദകർക്കും വലിയ നഷ്ടമായിരിക്കും.
കേരളത്തിന്റെ തനത് വാദ്യകലകളിലൊന്നായ ചെണ്ടമേളം മുംബൈ നഗരപരിസരങ്ങളിൽ സജീവമായി നിലനിൽക്കണമെന്നത് ഉണ്ണികൃഷ്ണൻ പൊതുവാളിന്റെ വലിയ സ്വപ്നമായിരുന്നു. ഡോംബിവ്‌ലിയിലെ കലാക്ഷേത്രത്തിൽ ആരംഭിച്ച ആദ്യ ചെണ്ട പരിശീലന ബാച്ചിലെ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ഉണ്ണികൃഷ്ണ പൊതുവാൾ. മുംബൈയിലെ വാദ്യഗുരു അനിൽ പൊതുവാളിന്റെ കീഴിലായിരുന്നു ചെണ്ട മേളം അഭ്യസിച്ചത്.
ഒ.എൻ.ജി.സിയിൽ സേവനമനുഷ്ഠിച്ചിരുന്നെങ്കിലും കലയും സംസ്കാരവും ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടന്ന വ്യക്തിത്വമായിരുന്നു. മുംബൈയിലെ പുതുതലമുറയ്ക്ക് കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളെ പരിചയപ്പെടുത്തുന്നതിൽ ഉണ്ണികൃഷ്ണൻ പൊതുവാൾ ശ്രദ്ധേയമായ പങ്കു വഹിച്ചു.
സൃഷ്ടി അവതരിപ്പിച്ച ഹിന്ദി ഭാഷയിലുള്ള ‘പൂതനാമോക്ഷം’ കഥകളി മുംബൈയിൽ അരങ്ങേറുന്നതിനുള്ള ആശയത്തിന് പിന്നിലും ഉണ്ണികൃഷ്ണൻ പൊതുവാളിന്റെ പ്രേരണയുണ്ടായിരുന്നു. കഥകളിയെ ഇതര ഭാഷക്കാർക്ക് കൂടി പരിചയപ്പെടുത്തി കൂടുതൽ പ്രചാരം കൊടുക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹമാണ് പിന്നീട് യാഥാർഥ്യമായത്.
പൊതുവാളിന്റെ കലാസ്നേഹം കുടുംബത്തിലേക്കും പകർന്നിരുന്നു. ഉണ്ണികൃഷ്ണൻ പൊതുവാളിന്റെ പ്രചോദനത്താലാണ് മകൻ ശങ്കറിനെയും കൊച്ചുമകൻ സിദ്ധാർഥിനെയും ചെണ്ടയും കഥകളിയും അഭ്യസിക്കാൻ തുടങ്ങിയത്. പിന്നീട് സൃഷ്ടി അവതരിപ്പിച്ച ഹിന്ദി ‘പൂതനാമോക്ഷം’ കഥകളിയിൽ സിദ്ധാർഥ് വോക്കൽ അവതരണത്തിലൂടെ പങ്കാളിയായതും ശ്രദ്ധേയമായി.
കലാരൂപങ്ങളെ സ്നേഹിക്കുകയും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഉണ്ണികൃഷ്ണൻ പൊതുവാളിന്റെ വിയോഗത്തോടെ മുംബൈയിലെ മലയാളി കലാസാംസ്കാരിക സമൂഹത്തിന് സമർപ്പിതനായ ഒരു കലാസ്നേഹിയെയാണ് നഷ്ടമായിരിക്കുന്നതെന്ന് അനിൽ പൊതുവാൾ അനുസ്മരിച്ചു
കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും പൊതുവാളിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JUNE 20 2026 SATURDAY 4.30 P.M. | KAIRALI NEWS
