മുംബൈയിലെ പ്രമുഖ ചെറുകഥാകൃത്ത് സുരേഷ് വർമ്മ രചിച്ച ലാൽ താംബെ എന്ന കഥാ സമാഹാരത്തിന് പ്രവാസി സാഹിത്യത്തിനുള്ള ഡോ. സുകുമാർ അഴീക്കോട് തത്ത്വമസി പുരസ്‌കാരം.
2023 മാർച്ചിൽ നെരൂളിലെ ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ അക്ഷരസന്ധ്യയിൽ നടന്ന ചടങ്ങിലായിരുന്നു ലാൽ താംബെ പ്രകാശനം ചെയ്തത്. മുംബൈയിലെ മുതിർന്ന നേതാവായ പി. ആർ. കൃഷ്ണനും പ്രശസ്ത നിരൂപകനും പ്രഭാഷകനുമായ സജി എബ്രഹാമും ചേർന്നായിരുന്നു മുംബൈ പ്രകാശന കർമ്മം നിർവഹിച്ചത്.
വർമ്മയുടെ മൂർദ്ദാറാം, ഗാന്ധി ചിക്കൻസ്, ബെറ്റർ പാരഡൈസ്, കൊച്ചേവി തുടങ്ങിയ കഥകൾ അനുവാചക ഹൃദയങ്ങളിൽ ഇടം നേടിയവയാണ്.
കഥാകാരൻ, കവി, നാടക രചയിതാവ്, സംവിധായകൻ അഭിനേതാവ് തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സുരേഷ് വർമ്മ കായംകുളം കൃഷ്ണപുരം സ്വദേശിയാണ്. മുംബൈ സാഹിത്യവേദി വി ടി ഗോപാലകൃഷ്ണൻ അവാർഡ്, ജനശക്തി പുരസ്‌കാരം, മഹാകേരളീയം കഥാ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മുംബൈയിൽ റെയിൽവേ ജീവനക്കാരനായ സുരേഷ് വർമ്മയുടെ രചനകളിൽ പലതും മഹാനഗരത്തിന്റെ പശ്ചാത്തലത്തിൽ ലോക്കൽ ട്രയിനിന്റെ ഉള്ളകങ്ങളുടെയും മറ്റും ഉൾത്തുടിപ്പുകൾ നിറഞ്ഞ മെട്രോപ്പോളിറ്റൻ ജീവിതത്തിന്റെയും അകസ്ഥലികളെയാണ് കോറിയിടുന്നത്.
മുംബൈ നഗരത്തിന്റെ ഹൃദയസ്പന്ദനം നിമിഷം പ്രതി അനുഭവപ്പെടുന്ന റയിൽവെയുടെ ആസ്ഥാനകേന്ദ്രത്തിലിരുന്ന് നീണ്ടകാലം ജോലി ചെയ്ത സുരേഷ് വർമ്മക്ക് അനുഭവ ദാരിദ്ര്യമില്ലെന്നാണ് നോവലിസ്റ്റ് ബാലകൃഷ്ണൻ പറയുന്നത്.
കാലാനുസൃതമായ രചനാവൈഭവമാണ് സുരേഷ് വർമ്മയുടെ കഥകളെ വ്യത്യസ്തമാക്കുന്നതെന്നും ഡോ. സുകുമാർ അഴീക്കോട് തത്ത്വമസി പുരസ്‌കാരം വർമ്മയുടെ കഥാ സമാഹാരത്തിന് ലഭിച്ചുവെന്ന വാർത്ത മുംബൈ മലയാളികൾക്ക് സന്തോഷം പകരുന്നതാണെന്നും പി ആർ കൃഷ്ണൻ പ്രതികരിച്ചു. പ്രവാസി മലയാളി എഴുത്തുകാരിൽ പ്രമുഖനാണ് മുംബൈ നിവാസിയായ സുരേഷ് വർമ്മ. ലാൽ താംബെ എന്ന പുസ്തകം പ്രകാശനം ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും പി ആർ കൂട്ടിച്ചേർത്തു.
മുംബൈയുടെ ഹൃദയ താളത്തെ മനസിലാക്കുവാൻ ശ്രമിക്കുന്നവർക്ക് ഈ കഥാ സമാഹാരം വലിയൊരു സമ്മാനമാണെന്നും ഈ അവാർഡിലൂടെ പുസ്തകം കൂടുതൽ വായനക്കാരിലേക്ക് എത്തുവാൻ സാധിക്കട്ടെയെന്നാണ് പൂനെയിൽ നിന്ന് സജി എബ്രഹാം പ്രതികരിച്ചത്.
മുംബൈയിൽ ജീവിക്കുന്ന പ്രാദേശിക എഴുത്തുകാർ നഗരത്തെ അടയാളപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ മഹാനഗരത്തെ വാക്കുകളിലേക്ക് ആവാഹിക്കാൻ കഴിയില്ലെന്നാണ് മുംബൈയിലെ രണ്ടു മുതിർന്ന എഴുത്തുകാരായ ജെറി പിന്റോയും, ശാന്താ ഗോഖലെയും അടുത്തിടെ അഭിപ്രായപ്പെട്ടതെന്നും സജി പറയുന്നു. അതെ സമയം നാലു പതിറ്റാണ്ടായി മുംബൈയിൽ ജീവിക്കുന്ന സുരേഷ് വർമ്മ തന്റെ ദീർഘമായ രചനാ ജീവിതത്തിൽ ഈ മഹാനഗരത്തെ വാക്കുകളിലേക്ക് ആവാഹിക്കാനാണ് എക്കാലവും ശ്രമിച്ചു വന്നിട്ടുള്ളതെന്ന് സജി കൂട്ടിച്ചേർത്തു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് തത്ത്വമസി സുകുമാർ അഴിക്കോട് അവാർഡ് ലഭിച്ച ലാൽ താംബെ എന്ന കഥാ സമാഹാരം. മഹാ നഗരത്തിലെ വീണു പോയ മനുഷ്യരുടെ, ഉടഞ്ഞു ചിതറിപ്പോയ മനുഷ്യരുടെ ജീവിതങ്ങളെയാണ് അദ്ദേഹം ഈ കഥകളിൽ ആവാഹിക്കാൻ ശ്രമിക്കുന്നത്. ജീവിതത്തിന്റെ വൈവിധ്യങ്ങളും പ്രശ്ന സങ്കീർണതകളും വിശാലതകളുമാണ് ഈ മികച്ച രചനയിലൂടെ ആവിഷ്കരിക്കാനാണ് സുരേഷ് വർമ്മ ശ്രമിച്ചു പോരുന്നതെന്നും സജി എബ്രഹാം പറയുന്നു.
![](http://amchimumbaionline.com/wp-content/uploads/2024/04/400X400-AKBAR.jpg)
കോർപ്പറേറ്റുകളുടെ മനുഷ്യത്വരഹിതമായ ക്രൂരവിനോദങ്ങളെ കോറിയിടുന്നതാണ് സുരേഷ് വർമ്മയുടെ ബെറ്റർ പാരഡൈസ്, നക്ഷത്രങ്ങൾ ഭൂമിയുടേതല്ല, ലാൽ താംബെ തുടങ്ങിയ കഥകൾ. നഗരത്തിന്റെ കറുത്ത ഇടനാഴികളിലൂടെ സൂക്ഷ്മതയോടെ സഞ്ചരിക്കുന്ന രചനകളിൽ മഹാനഗരിയുടെ മന:ശാസ്ത്രവും ഉൾതരംഗങ്ങളും വായിച്ചെടുക്കാം
- ഇൻമെക് മഹരാഷ്ട്ര ചാപ്റ്റർ യോഗം ജൂലൈ 28 ന് നവി മുംബൈയിൽ; എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥി.
- നായർ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം
- നെരൂൾ സമാജം എസ്.എസ്.സി, എച്ച്.എസ്.സി കുട്ടികളെ അനുമോദിച്ചു
- കരുതലിന്റെ കൈത്താങ്ങായി ഓൾ ഇന്ത്യ പീപ്പിൾസ് ഫോറം
- വിൻഡോ സീറ്റ് (Rajan Kinattinkara)
- ഡോംബിവ്ലിയിലെ യുവ എഞ്ചിനീയർ അടൽ സേതുവിൽ നിന്ന് ചാടി ആത്മഹത്യ; മൃതദേഹത്തിനായി തിരച്ചിൽ
- ഓണച്ചന്തയുമായി മുംബൈ വനിതകൾ; ഫെയ്മ മഹാരാഷ്ട്രയും ബോറിവലി മലയാളി സമാജവും കൈകോർക്കുന്നു
- സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഇന്ത്യ- ഒമാൻ വ്യാപാര വളർച്ചക്ക് വഴിയൊരുക്കും -ഒമാൻ വ്യവസായ വാണിജ്യ മന്ത്രി ഖൈസ് അൽ യൂസുഫ്
- പെരുമഴയിൽ മഹാരാഷ്ട്ര; വിദ്യാലയങ്ങൾക്ക് അവധി; സംസ്ഥാനത്ത് റെഡ് അലർട്ട്
- ഹൃദ്യാനുഭവമായി പൊന്നുഗുരുവായൂരപ്പൻ സ്തുതിഗീതം
- കരുതലിന്റെ കൈതാങ്ങ് സമ്മാനിച്ച് ന്യൂ ബോംബെ കേരളീയ സമാജം
- അക്ഷരസന്ധ്യയിൽ കൽപ്പറ്റ നാരായണൻ
- മംഗല്യ സദസ്സിനായി വേദിയൊരുങ്ങുന്നു