ക്ഷേത്രകല വാദ്യസംഗമം മുംബൈയുടെ മൂന്നാം ബാച്ചിന്റെ തായമ്പക–മേളം അരങ്ങേറ്റം ശ്രദ്ധേയമായി.
ക്ഷേത്രകലകളുടെ പാരമ്പര്യവും താളമേളങ്ങളുടെ ചാരുതയും വീണ്ടും വേദിയിൽ പകർന്നാടുകയായിരുന്നു വാദ്യകലാകാരന്മാർ
ക്ഷേത്രകല വാദ്യസംഗമം മുംബൈയുടെ മൂന്നാം ബാച്ച് വിദ്യാർഥികളുടെ തായമ്പക–മേളം അരങ്ങേറ്റത്തിന് വേദിയൊരുക്കിയത് ഡോംബിവ്‌ലി ഹോളി ഏയ്ഞ്ചൽസ് സ്കൂൾ ഓഡിറ്റോറിയം.
പ്രശസ്ത മേളകലാകാരനും പത്മശ്രീ പുരസ്കാര ജേതാവുമായ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മുഖ്യാതിഥിയായിരുന്നു.
മേളം അരങ്ങേറ്റത്തിന് പിന്നാലെ തായമ്പക അരങ്ങേറ്റവും അരങ്ങേറി. തുടർന്ന് വാദ്യകുലപതി മട്ടന്നൂർ ശങ്കര മാരാരും മക്കളായ മട്ടന്നൂർ ശ്രീകാന്ത്, ശ്രീശാന്ത് എന്നിവർ ചേർന്നൊരുക്കിയ ട്രിപ്പിൾ തായമ്പക സദസ്സിനെ വിസ്മയിപ്പിച്ചു. വാദ്യകുലപതിയും മക്കളും ഒരുമിച്ച് തീർത്ത ഈ താളവിരുന്ന് മുംബൈയിലെ കലാസ്വാദകർക്ക് വേറിട്ട അനുഭവമായി.

ക്ഷേത്രകല വാദ്യസംഗമത്തിന്റെ ഗുരുവായ അനിൽ പൊതുവാളിന്റെ ശിക്ഷണത്തിൽ, മേളത്തിന്റെ തീരുകലാശം പരമ്പരാഗത രീതിക്ക് വ്യത്യസ്തമായി കൊട്ടിക്കയറിയത് മേള വിദ്വാന്മാരെയും വിസ്മയിപ്പിച്ചു. ഡോംബിവിലി കേരളീയ സമാജമാണ് വാദ്യകല പരിശീലനത്തിനായി സൗകര്യമൊരുക്കിയതെന്ന് അനിൽ പൊതുവാൾ പറഞ്ഞു.

ചെണ്ടയുടെ ഓരോ കൊട്ടിലും… താളത്തിന്റെ ഓരോ മാറ്റത്തിലും… പാരമ്പര്യത്തിന്റെ പെരുമ മുഴങ്ങി.
താളം പിടിച്ച്… കൊട്ടിക്കയറിയ വാദ്യകലാകാരന്മാരുടെ മേളത്തിന്റെ മികവ് വേദിയെ ത്രസിപ്പിച്ചു
താളത്തിന്റെ സൂക്ഷ്മതയും വാദ്യത്തിന്റെ ശബ്ദസൗന്ദര്യവും സമന്വയിപ്പിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച തായമ്പക ശ്രദ്ധേയമായി.
ചെമ്പട താളത്തിന്റെ ഗംഭീരതയിൽ തുടങ്ങി, കൊട്ടുകളുടെ വൈവിധ്യത്തിലൂടെ താളം വികസിച്ചപ്പോൾ, സദസ്സും ആ താളവിസ്മയത്തിനൊപ്പം ചേർന്നു.
മുംബൈയിൽ ജനിച്ചും വളർന്നും വരുന്ന പുതുതലമുറയുടെ കൈകളിലൂടെ കേരളത്തിന്റെ താളപ്പെരുമ മുന്നോട്ടുപോകുന്നതിന്റെ പ്രതീക്ഷ കൂടിയാണ് ഈ വേദി നൽകിയത്.

മുംബൈയിലെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ പേട്രൺ ഡോ ഉമ്മൻ ഡേവിഡിനെ ചടങ്ങിൽ ആദരിച്ചു.
മേളം, തായമ്പക തുടങ്ങിയ കേരളത്തിന്റെ പാരമ്പര്യ വാദ്യകലകൾ പുതിയ തലമുറയിലേക്ക് പകരുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയ അരങ്ങേറ്റം മുംബൈയിലെ കലാസ്വാദകർക്കും പ്രവാസി മലയാളികൾക്കും നൂതനാനുഭവമായി
മുംബൈയിൽ കേരളത്തിന്റെ ക്ഷേത്രകലകൾക്ക് പുതുജീവൻ പകരുന്ന മനോഹരമായ താളവിരുന്നായി മാറുകയായിരുന്നു ക്ഷേത്രകല വാദ്യസംഗമം മുംബൈയുടെ മൂന്നാം ബാച്ചിന്റെ അരങ്ങേറ്റവും മട്ടന്നൂർ കുടുംബത്തിന്റെ ട്രിപ്പിൾ തായമ്പകയും.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
