മഹാനഗരത്തിൽ അർത്ഥപൂർണ്ണമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന സീവുഡ്‌സ് മലയാളി സമാജത്തിന്റെ ഇരുപത്തിമൂന്നാം വാർഷികം വയനാടിലെ ദുരിതബാധിതർക്ക് ഒരു ലക്ഷം രൂപ കൈമാറി കൊണ്ട് നടത്തിയത് ശ്രദ്ധേയമായി.
സാംസ്‌കാരിക സമ്മേളനവും വയനാട്ടിലെ ജനങ്ങൾക്ക് കൈത്താങ്ങും മലയാളം വിദ്യാർത്ഥികളുടെ നാടകവും പുസ്തകപ്രകാശനവും ബൻജാര നൃത്തങ്ങളും ഗാനമേളയും മുതിർന്ന അംഗങ്ങളെ ആദരിച്ചുമാണ് സീവുഡ്‌സ് മലയാളി സമാജം അതിന്റെ ഇരൂപത്തി മൂന്നാം വാർഷികം ആഘോഷിച്ചത്.

വിശ്രുത വിവർത്തകയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ ലീല സർക്കാരാണ് വാർഷികാഘോഷങ്ങൾ ഉദ്‌ഘാടനം നിർവഹിച്ചത്.
ഏത് നാട്ടിൽ ചെന്നാലും മാതൃഭാഷയെ ചേർത്ത് പിടിക്കാനും അതിനോടൊപ്പം കർമ്മ ഭൂമിയുടെ സംസ്കാരത്തെ അറിയാൻ ശ്രമിക്കാനും സമാജങ്ങൾ അവസരങ്ങൾ ഒരുക്കേണ്ടത് സമാജങ്ങളുടെ ധാർമ്മികമായ ഉത്തരവാദിത്വ മാണെന്ന് ലീല സർക്കാർ പ്രസ്താവിച്ചു.
ഭാഷയേയും നാടിനെയും ഊഷ്മളതയോടെ ചേർത്ത് പിടിക്കാൻ സമാജം നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രശസ്ത ന്യുറോ സർജൻ ഡോക്ടർ സുനിൽ കുട്ടി ചൂണ്ടിക്കാട്ടി.
മതനിരപേക്ഷതയിൽ ഊന്നി വേർതിരിവുകളിലാതെ എല്ലാവരെയും ചേർത്ത് പിടിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാവണമെന്ന് മുഖ്യാതിഥിയായ കേരളീയ കേന്ദ്ര സംഘടനയുടെ പ്രസിഡന്റ് ടി എൻ ഹരിഹരൻ പറഞ്ഞു.
വായനാടിലെ ചൂരൽമലയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മുംബൈയിലെ ജീവകാരുണ്യ സംഘടനയായ കെയർ ഫോർ മുംബൈക്ക് വാർഷികാഘോഷ ചടങ്ങിൽ സമാജം പ്രവർത്തകർ ഒരു ലക്ഷം രൂപയുടെ സഹായധനം കൈമാറി.
കെയർ ഫോർ മുംബൈയുടെ സാരഥിയും സാമൂഹ്യ പ്രവർത്തകയുമായ പ്രിയ വർഗീസും മാധ്യമ പ്രവർത്തകനായ പ്രേംലാൽ രാമൻ എന്നിവർ ചെക്ക് ഏറ്റു വാങ്ങി.
സീവുഡ്‌സ് മലയാളി സമാജവുമായി അടുത്ത ബന്ധം പുലർത്തുന്ന കെയർ ഫോർ മുംബൈ തുടർന്നും ജീവ കാരുണ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും സമാജം നടത്തുന്ന നാടക പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്താണ് പ്രിയ വർഗീസ് മടങ്ങിയത്.
ചടങ്ങിൽ വാസൻ വീരച്ചേരി എഴുതിയ സ്വപ്നങ്ങൾക്കുമപ്പുറം എന്ന ചെറുകഥാ സമാഹാരം ലീല സർക്കാർ ഡോക്ടർ സുനിൽ കുട്ടിക്ക് നൽകി പ്രകാശനം ചെയ്തു.
സീവുഡ്സ് സമാജത്തിന്റെ അംഗം കൂടിയായ വാസൻ വീരച്ചേരിയുടെ ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചത് കേരളത്തിലെ മഷി ബുക്‌സാണ്.
തുടർന്ന് സമാജത്തിലെ മുതിർന്ന പൗരന്മാരേയും സമാജം പ്രവർത്തനങ്ങളിലെ കൺവീനർമാരെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളേയും ആദരിച്ചു.
വാർഷികാഘോഷങ്ങൾ തുടങ്ങിയത് മലയാളം വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപികമാരും അംഗങ്ങളും ചേർന്നവതരിപ്പിച്ച കുട്ട്യോളും കുട്ടിച്ചാത്തനും എന്ന നാടകത്തോടു കൂടിയായിരുന്നു. കുട്ടികൾ ഏതു ലോകത്തെയാണ് കാംക്ഷിക്കുന്നത് എന്ന് ഉറക്കെ പറയുന്ന ഫാൻ്റസി ഡ്രാമയാണ് ഇരുപതോളം പേർ പങ്കെടുത്ത കുട്ട്യോളും കുട്ടിച്ചാത്തനും.

മഹാരാഷ്ട്രയിലെ ഗോർ ബൻജാര കലാ മഞ്ചിൻ്റെ ഗോ ഫീറ്റേഴ്സിൻ്റെ സംഘം അവതരിപ്പിച്ച കോലി, ബൻജാര നൃത്തം നൂതനാനുഭവമായി. തുടർന്ന് കോട്ടയം മാർസ് മീഡയയുടെ ഗാനമേളയും അരങ്ങേറി.
വി വി പവനൻ്റെ നേതൃത്വത്തിൽ നടന്ന 23 മത് വാർഷികാഘോഷത്തിൽ സെക്രട്ടറി രാജീവ് നായർ സ്വാഗതവും പ്രസിഡണ്ട് ഇ കെ നന്ദകുമാർ അദ്ധ്യക്ഷ പ്രസംഗവും നടത്തി.