പോയ വാരം ഹലോ മുംബൈ എന്ന സമകാലിക പരിപാടിയിലൂടെ റിപ്പോർട്ട് ചെയ്ത പൂനെയിലെ ഒരു മലയാളിയുടെ ദുരിത ജീവിതത്തിനാണ് അറുതിയായത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പൂനയിലെ ഹഡസ്പര്‍ രാംടെക്ഡിയിലെ വഴിയോരത്ത് കഴിഞ്ഞിരുന്ന തൃശൂർ സ്വദേശിക്കാണ് അന്തിയുറങ്ങാൻ ഇടവും ഭക്ഷണ സൗകര്യങ്ങളും ഏർപ്പാടായത്.
ഗോള്‍ഡന്‍ മെലഡീസ് ചാരിറ്റബിള്‍ ട്രസ്റ്റിയുടെ ചെയര്‍മാനും സാമൂഹിക പ്രവര്‍ത്തകനുമായ സംഗീത് നമ്പ്യാരും എക്സിക്യൂട്ടീവ് അംഗവും ചാരിറ്റി പ്രവര്‍ത്തകയുമായ ലതാ നായരും ചേർന്നാണ് ഹലൊ മുംബൈ പ്രതിനിധികളായ ജെ പി തകഴി, വിജയൻ നായർ എന്നിവരോടൊപ്പം വാനവരീ പോലീസ് സ്റ്റേഷനിലെത്തി നടപടികൾ പൂർത്തിയാക്കിയത്. തുടർന്ന് ആംബുലന്‍സില്‍ ദേഹുഗാവ് ഗെത്സെമെൻ ചാരിറ്റബിൾ ട്രസ്റ്റിൽ എത്തിച്ചു. സന്തോഷ് ജോയ് എന്ന സന്നദ്ധ പ്രവർത്തകന്റെ അധീനതയിലുള്ള ട്രസ്റ്റാണ് മനോജിനെ ഏറ്റെടുത്തത് .

പലപ്പോഴും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറയുന്നതെന്നാണ് ലതാ നായർ പറയുന്നത്. ആദ്യം വിമുഖത പ്രകടിപ്പിച്ചെങ്കിലും പിന്നീട് ശാന്തനായി ഇവരോടൊപ്പം ആംബുലൻസിൽ ആശ്രമത്തിലെത്തിക്കുകയായിന്നു. ആശ്രമത്തിലെത്തിച്ച ഉടനെ മുടി മുറിച്ചും, കുളിച്ചും, പുതിയ വസ്ത്രങ്ങളിൽ പ്രത്യാശയുടെ പുഞ്ചിരിയുമായി പുതിയൊരാളായി ഈ തൃശൂർക്കാരൻ മാറി. രണ്ടു പതിറ്റാണ്ടായി പാതയോരത്തെ ദുരിത ജീവിതത്തിൽ നിന്നും മുക്തി നേടിയ സന്തോഷം മനോജ് മറച്ചു വച്ചില്ല. ഇതിനെല്ലാം നിമിത്തമായ ഹലോ മുംബൈ റിപ്പോർട്ടിനെ നന്ദിയോടെ സ്മരിച്ചാണ് ജെ പി തകഴിയെ തൊഴുകൈയ്യോടെ മനോജ് യാത്രയാക്കിയത്.
മഹാരാഷ്ട്രയിലെ 35 ലക്ഷം മലയാളികളെ പ്രതിനിധീകരിക്കുന്ന ഹലോ മുംബൈ എന്ന വാരാന്ത്യ ടെലിവിഷൻ പ്രോഗ്രാം തുടർന്നും ജനപക്ഷത്ത് നിന്നു കൊണ്ടായിരിക്കും മുന്നോട്ടുള്ള പ്രയാണമെന്ന് പ്രൊഡ്യൂസർ എം പി അജയകുമാർ പറഞ്ഞു.