ഒരിറ്റു മഞ്ഞിൻ കണം കരളിൽ പതിച്ചപോലെ.
ഒരു മയിൽപ്പീലി തഴുകി തലോടിയപോലെ.
ഒരു കുഞ്ഞിക്കിളി തൂവൽ കുടഞ്ഞ് ചിറകൊതുക്കിയ പോലെ..
എത്രയൊക്കെ നനുത്ത പദങ്ങൾ ഉപയോഗിച്ചാണ് ഈ സിനിമയെ ഒന്നടയാളപ്പെടുത്തുക എന്ന സന്ദേഹത്തിലാണ് ഞാൻ.
സ്നേഹിക്കാൻ തോന്നുന്ന മനുഷ്യർ.
അവരോട് ഇഷ്ടം കൂടാൻ തോന്നും.
മാനുഷിക വികാരങ്ങളായ അസൂയയും ആർത്തിയും ഇഷ്ടക്കേടുകളും ഇല്ലാത്തവർ മനുഷ്യരല്ലല്ലോ. അത്രയേ ഉള്ളൂ. അതിൽ കൂടുതൽ കുത്തുവാക്കുകളോ കൊല്ലും , കൊലയോ ഒന്നുമേയില്ല.
അഭിനയ തലമുറയുടെ ഇങ്ങേയറ്റത്തോടൊപ്പം ഇഴുകിച്ചേർന്നു നിൽക്കുന്ന മോഹൻലാൽ എന്ന നടൻ “ആരും കൊതിച്ചു പോകും ” വിസ്മയം ! എന്നേ പറയാനൊക്കൂ .
ക്ലൗഡ് കിച്ചൺ – യൂ ടൂബർ, ടൈം മെഷീൻ കാലത്തോട് സംവദിക്കുമ്പോൾ ജനറേഷൻ ഗ്യാപ്പ് ഫിൽ ചെയ്ത കാസ്റ്റിംഗ് !
ഹൃദയത്തിനു മുറിവേൽക്കുന്ന , മനസ്സിടിഞ്ഞു പോകുന്ന , ഒരു വാക്കുപോലും ആരും ആരേയും പറയുന്നില്ല. ഒരു പതുപതുത്ത പഞ്ഞിത്തുണ്ട് പോലൊരു സിനിമ.! നേരിൻ്റെ ചകിരി നാരുകൾ കൊണ്ടു മാത്രം തുന്നിയെടുത്തൊരു കുഞ്ഞി കിളിക്കൂട്.
സ്നേഹം , നന്മ ഒക്കെ ക്ലീഷേയാകുന്ന ഈ കാലഘട്ടത്തിൽ നമ്മൾ അങ്ങനൊക്കെ ചിന്തിക്കാൻ തുടങ്ങുന്നതേ ഓർമ്മ കാണൂ. അടുത്ത നിമിഷം കുഞ്ഞ് കുഞ്ഞ് രസച്ചരടുകൾ കുട്ടിക്കെട്ടി നമ്മെ അതിൽ ബന്ധനസ്ഥമാക്കിയിരിക്കും.
ചെറിയ ചെറിയ കാര്യങ്ങളും അതിനു പിന്നിലെ തീരെച്ചെറിയ ആളുകളും അവരുടെ ലോകവും ! നന്മയുടെ കുഞ്ഞു തുരുത്തിൽ കുപ്പുകുത്തി ഹൃദയം നിറഞ്ഞിരിക്കും. ചുറ്റിനുമുള്ളവരിലേക്കു പകരാനായി ഒരിലക്കുമ്പിൾ സ്നേഹം ബാക്കിയാവും.
അതിൻ്റെ കുളിരിങ്ങനെ നിറഞ്ഞു കവിയും.
പുറത്തെ മഴക്കുളിരിൽ ചേർന്നലിയും.
ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽപ്പെട്ട് തീരെ വരണ്ടുണങ്ങുമ്പോൾ ഇത്തരം കാഴ്ച വസന്തങ്ങൾ സമ്മാനിക്കുന്ന സാന്ദ്രമായ അനുഭൂതികൾ മനസ്സിനേകുന്ന തൂവൽ സ്പർശമാണ്.
വേറൊന്നും പറയാനില്ല.
- അമ്പിളി കൃഷ്ണകുമാർ .
