പാൻട്രിയില്ലാത്ത
ട്രെയിനിൽ
മൂന്ന് ദിവസം
യാത്ര ചെയ്താണ്
ഞങ്ങൾ മുംബൈയിലെത്തിയത്
വീടിനകത്ത് പൈപ്പും
കുളിമുറിയും
ഇല്ലാത്ത വീട്ടിലാണ്
ഞങ്ങൾ ജീവിച്ചത്
നാട്ടിലെ പോസ്റ്റ് ഓഫീസിലേക്ക്
ട്രങ്ക് കാൾ ബുക്ക് ചെയ്താണ്
ഞങ്ങൾ അത്യാവശ്യങ്ങൾക്ക്
വീട്ടുകാരുമായി സംസാരിച്ചത്
ഫ്രിഡ്ജും വാഷിങ് മെഷീനും
ധനികർക്ക് മാത്രം
വിധിച്ച കാലത്തിലൂടെയാണ്
ഞങ്ങൾ കടന്നുപോയത്
തെറ്റിയാൽ തിരുത്താൻ
വഴികളില്ലാത്ത
മാന്വൽ ടൈപ് റൈറ്റലിലാണ്
ഞങ്ങൾ നഗരജീവിതത്തിൻ്റെ
ഹരിശ്രീ കുറിച്ചത്
റേഷൻ കടയിൽ
മണ്ണെണ്ണയ്ക്ക് ക്യൂ നിന്നാണ്
ഗ്യാസ് സ്റ്റൗ കാണാത്ത
ഞങ്ങളുടെ അടുക്കളയിൽ
തീയെരിഞ്ഞത്
ബ്ലാക് ആൻഡ് വൈറ്റ്
ടി.വി. സ്ക്രീനിൽ
വർണ്ണകടലാസ്
ഒട്ടിച്ചാണ് ഞങ്ങൾ
കളർ ചിത്രങ്ങൾ കണ്ടത്
നാനൂറ് രൂപ ശമ്പളത്തിൽ
ഇരുനൂറ് രൂപ
നാട്ടിലേക്കയച്ചാണ്
ഞങ്ങൾ നഗര സുഖം
അനുഭവിച്ചത്
എന്നിട്ടും തോൽക്കാത്ത
ഞങ്ങളെ
തോൽപ്പിച്ചു കളഞ്ഞത്
ആധുനിക സുഖങ്ങളും
സൗകര്യങ്ങളുമാണ്..
- (c) രാജൻ കിണറ്റിങ്കര
