മുംബൈയിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിൽ ദുരിതം രൂക്ഷമാകുകയാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റെഡ് അലർട്ട് മുന്നറിയിപ്പിനെ തുടർന്ന് അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങണമെന്നും ജാഗ്രത പാലിക്കണമെന്നും മേയർ റിതു താവ്‌ഡെ ജനങ്ങളോട് അഭ്യർഥിച്ചു.
മൻഖുർദിൽ നാല് നില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ മണിക്കൂറുകളോളം നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്. മന്ത്രി ഗിരീഷ് മഹാജൻ സംഭവസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി.
കുർളയിൽ മഴയ്ക്കിടെ മരം വീണ് ഒരാൾ മരിച്ചതോടെ മഴക്കെടുതിയിൽ ഒരാഴ്ചക്കിടെ മരിച്ചവരുടെ എണ്ണം ഒമ്പതായി .
കനത്ത മഴയെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. തീവണ്ടി, വിമാന സർവീസുകൾക്കും തടസ്സം നേരിട്ടു. വൈകിയെത്തിയ മഴ കടുത്ത ചൂടിന് ആശ്വാസമായെങ്കിലും, ഇപ്പോൾ മുംബൈയിലെ ജനജീവിതം സാരമായി താറുമാറായിരിക്കുകയാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അധികൃതർ ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ തുടരുന്ന കനത്ത മഴ മുംബൈ-പൂനെ എക്സ്പ്രസ് വേയിലും ഗതാഗതത്തെ സാരമായി ബാധിച്ചു.
പുതുതായി തുറന്ന ‘മിസ്സിംഗ് ലിങ്ക്’ പദ്ധതിയിലെ ടണൽ നമ്പർ രണ്ടിന്റെ എക്സിറ്റിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അപകടസാധ്യത കണക്കിലെടുത്ത് പൂനെ-മുംബൈ കാരിയേജ് വേയിലൂടെയുള്ള ഗതാഗതം തിങ്കളാഴ്ച പുലർച്ചെ നാല് മണി മുതൽ വഴിതിരിച്ചുവിട്ടതായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ അറിയിച്ചു.
തുടർന്ന് വാഹനങ്ങൾ പഴയ മുംബൈ-പൂനെ ഹൈവേയിലൂടെ ലോണാവാല വഴി തിരിച്ചുവിടുകയായിരുന്നു. ഇതോടെ ലോണാവാല മേഖലയിലും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നിരവധി യാത്രക്കാർ മണിക്കൂറുകളോളം വാഹനങ്ങളിൽ കുടുങ്ങി.
ഹൈവേ ട്രാഫിക് പോലീസുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും മണ്ണിടിച്ചിൽ പൂർണമായി നീക്കിയശേഷം മാത്രമേ മിസ്സിംഗ് ലിങ്ക് വീണ്ടും തുറക്കൂ എന്നും അധികൃതർ അറിയിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും യാത്രയ്ക്ക് മുമ്പ് ഗതാഗത വിവരങ്ങൾ പരിശോധിക്കാനും വാഹനമോടിക്കുന്നവരോട് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JULY 4, 2026 SATURDAY 4.30 P.M. | KAIRALI NEWS
