മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടെ വാലിബൻറെ ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ തണുത്ത പ്രതികരണമാണ് മിക്കവാറും തീയേറ്ററുകളിൽ നിന്നുള്ള റിപോർട്ടുകൾ. ഡോംബിവ്‌ലിയിൽ ആദ്യ പ്രദർശനം കാണാൻ 12 പേരാണ് മുൻകൂർ ബുക്ക് ചെയ്തിരിക്കുന്നത്. ഏതാണ്ട് ഇതേ അവസ്ഥയാണ് പല ഷോകളുടെയും ഓൺലൈൻ ബുക്കിങ് സ്റ്റാറ്റസ് വ്യക്തമാക്കുന്നത്.
നഗരത്തിലെ വിവിധ ഭാഗങ്ങളിലായി 23 കേന്ദ്രങ്ങളിൽ പ്രദർശനമുള്ള ചിത്രത്തിന് താനെ, മലാഡ്, സീവുഡ്‌സ് , വാഷി എന്നിവിടങ്ങളിൽ മാത്രമാണ് കൂടുതൽ ബുക്കിങ് നടന്നിട്ടുള്ളത്. തുടർന്നുള്ള ഒഴിവ് ദിവസങ്ങളിലും നിലവിലെ ബുക്കിംഗ് സ്റ്റാറ്റസ് പരിതാപകരമാണ്.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിനായുള്ള തിയേറ്റർ ബുക്കിങ്ങുകള്‍ക്ക് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതെ സമയം മോഹൻലാലിൻ്റെ തൊട്ടു മുൻപുള്ള നേരം എന്ന ചിത്രത്തിന് ആദ്യ വാരത്തിൽ എല്ലാ ഷോകളും ഫുള്ളായിരുന്നു. മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ്, ടോവിനോ തോമസിന്റെ 2018 എന്നിവയാണ് മുംബൈ ബോക്സ് ഓഫീസിൽ കൂടുതൽ വിജയം നേടിയ മറ്റു സമീപകാല ചിത്രങ്ങൾ. ഉണ്ണി മുകുന്ദന്റെ മാളികപ്പുറവും മുംബൈയിലെ തീയേറ്ററുകളെ നിറച്ച ചിത്രമായിരുന്നു
പതിവ് ലിജോ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത് പോലെ തന്നെ സമ്മിശ്ര പ്രതികരമാണ് മലൈക്കോട്ടെ വാലിബനും ലഭിക്കുന്നത്.
വാലിബൻ ആദ്യ ഷോ കണ്ട് നിരവധി പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ച അഭിപ്രായങ്ങള്‍ ചിത്രത്തെ വിപരീതമായി ബാധിച്ചേക്കും. വളരെ നാടകീയമായ തിരക്കഥയും നിർമ്മാണ ശൈലിയുമാണ് ആസ്വാദനത്തിന് മങ്ങലേല്പിക്കുന്നതെന്നാണ് പലരും പരാതിപ്പെടുന്നത്. കൂടാതെ ചിത്രം ആദ്യാവസാനം നേരിടുന്ന ഇഴച്ചിൽ പ്രേക്ഷകനെ നിരാശപ്പെടുത്തുമെന്നും ചിലർ പങ്ക് വച്ചു . ഒരു ആവറേജ് മോഹൻലാൽ ഫാൻസിനെ തൃപ്തി പെടുത്താൻ വേണ്ട ചേരുവകളൊന്നും കണ്ടെത്താതെ സ്വന്തം ഭാവനയ്ക്കും താല്പര്യത്തിനും വേണ്ടി മാത്രം ഒരുക്കിയ ജിജോ ചിത്രത്തിന് ഇത്രയും വലിയൊരു ക്യാൻവാസും താര നിരയും ധൂർത്തായി പോയെന്നാണ് മോഹൻലാലിൻ്റെ കടുത്ത ആരാധകനും പറയുന്നത്. പതിവ് ലിജോ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത് പോലെ തന്നെ സമ്മിശ്ര പ്രതികരമാണ് മലൈക്കോട്ടെ വാലിബനും ലഭിക്കുന്നത്. എന്നാല്‍ വന്‍ മാസ്സ് പടം പ്രതീക്ഷിച്ച് പോകുന്നവർ തീയേറ്ററിൽ നിന്ന് ഇറങ്ങി ഓടുമെന്നാണ് നല്ലൊസപ്പാറയിലെ ക്യാപിറ്റൽ മാളിൽ മുംബൈയിലെ ആദ്യ ഷോ കണ്ട വിമലിന്റെ പ്രതികരണം. എന്നാൽ ലിജോ ജോസ് പെല്ലിശ്ശേരിയില്‍ നിന്ന് വരുന്ന ഒരു ക്ലാസ് പടമായി കണ്ടാല്‍ പൂർണ്ണ തൃപ്തി കിട്ടുമെന്നാണ് വിമലിനോടൊപ്പം ചിത്രം കാണാനെത്തിയ ജോസഫ് പറയുന്നത്
വാലിബൻ ഒരു നാടോടിക്കഥ പോലെ മുന്നോട്ട് പോകുന്ന സിനിമഎന്നായിരുന്നു അണിയറ പ്രവർത്തകരുടെയും അവകാശവാദം. മോഹൻലാൽ ഒരു അഭിമുഖത്തിൽ പറഞ്ഞത് പോലെ ഇത് പോലൊരു സിനിമ മുമ്പ് കണ്ടു കാണില്ല. മുമ്പ് കാണാത്തത് കൊണ്ട് തന്നെ ഇതിന്റെ ജോണർ എന്താണെന്ന് സിനിമ കണ്ട് കഴിഞ്ഞും നിർവചിക്കാൻ ബുദ്ധിമുട്ടുണ്ട്.’ എന്നാണ് ചിത്രം കണ്ട താനെ നിവാസി ഫേസ്ബുക്ക് ഗ്രൂപ്പില്‍ കുറിച്ചത്
വെസ്റ്റേണ്‍ പശ്ചാത്തല സംഗീതവും, പഴയ കാല തമിഴ് സിനിമകളിലെ നാടകീയ സംഭാഷണങ്ങളും കല്ലുകടി അനുഭവപ്പെടുത്തുന്നുവെന്നാണ് മറ്റൊരു പ്രേക്ഷകൻ അഭിപ്രായപ്പെട്ടത്. വാലിബന്‍ പ്രതീക്ഷകള്‍ കാത്തില്ലെന്നാണ് സ്ഥിരമായ സിനിമാ റിവ്യൂ പങ്കുവെക്കുന്ന കൂടുതൽ ഫോളോവേഴ്സ് ഉള്ള വ്‌ളോഗർമാരും
പറയുന്നത്.
മലയാളത്തിലെ രണ്ടു പ്രതിഭകളായ ലിജോ ജോസും മോഹൻലാലും ഒന്നിച്ച ആദ്യ ചിത്രം എന്ന ആവേശമൊഴിച്ചാൽ ഫാന്റസി ജോണറില്‍ ഒരുക്കിയ ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്ന് തന്നെ വേണം പറയാൻ. ദൃശ്യാ മികവ് കൊണ്ട് മാത്രം പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയില്ലെന്ന് തെളിയിക്കാൻ ഈ ചിത്രം മാതൃകയായി ഉയർത്തിപ്പിടിക്കാം
- മുംബൈ മലയാളിയായ വിജി വെങ്കടേഷ് മമ്മൂട്ടി ചിത്രത്തിൽ
- ഷാരൂഖ് ഖാനെ സൂപ്പർ സ്റ്റാറായി കണ്ടിട്ടില്ലെന്ന് കമൽഹാസൻ
- മികച്ച നടൻ മാത്രമല്ല ബിബിൻ ജോർജ് മികച്ച ഗായകനും !! മുംബൈയിൽ മലയാള സിനിമ അവാർഡ് വേദിയെ വിസ്മയിപ്പിച്ച് താരം.
- മുംബൈയിൽ മലയാള ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു
- മമ്മൂട്ടിയെ പോലെയെന്ന് പറഞ്ഞ നടിയോട് പൊട്ടിത്തെറിച്ച് അഷ്ക്കർ സൗദാൻ