- അമ്പിളി കൃഷ്ണകുമാർ – Movie Review
ദുരഭിമാനക്കൊല എന്ന സാമൂഹിക തിന്മയെക്കുറിക്കുറിച്ചുള്ള ചിന്തയുടെ ജാലകം തുറക്കുന്നൊരു ചാരുതയുണ്ട് ഈ സിനിമയ്ക്ക്. പക്ഷേ അതിൻ്റെ സാമൂഹിക ഉത്തരവാദിത്വത്തിലേക്കു പോകാതെ നായകൻ്റെ വ്യക്തി പ്രതികാരത്തിൽ ഒതുങ്ങി പോകുന്നുണ്ട് എന്നു മാത്രം.
“സിസ്റ്റം ഒരിക്കലും നന്നാവില്ല.”
എന്ന ക്ലീഷേ ഡയലോഗിനെ വീണ്ടും വീണ്ടും ഉറപ്പിക്കുകയാണ് . നിയമങ്ങൾ സംരക്ഷിക്കപ്പെടേണ്ടവർ തന്നെ അതിനെ ചവിട്ടിക്കൂട്ടി കൊന്നു കൊലവിളിക്കുമ്പോൾ ഒറ്റയാനായി നിന്ന് പ്രതികാരം ചെയ്യുകയല്ലാതെ വേറെന്തു പ്രതിവിധി?
സിനിമ കഴിഞ്ഞ് പ്രേക്ഷകർ ചർച്ച ചെയ്യേണ്ട അനീതിയെ അവസാനം എഴുതി കാണിക്കുന്ന രണ്ടു വാചകങ്ങളിൽ ഒതുക്കി. മോഹൻലാൽ എന്ന നടൻ്റെ തിരിച്ചു വരവും മാനറിസങ്ങളും ഉദ്ഘോഷിക്കുന്ന സിനിമയാക്കി മാറ്റിമറിച്ചു. വിൻ്റേജ് മോഹൻലാലിനെ മാത്രം ഇഷ്ടപ്പെടുന്ന ആരാധകരുടെ സ്നേഹ പ്രകടനത്തെ തൃപ്തരാക്കാൻ പര്യാപ്തം.
കെ. ആർ സുനിലിൻ്റെ ഫ്ലെക്സിബിളയായ തിരക്കഥ തരുൺ മൂർത്തിയുടെ സംവിധാന മികവിൽ മിന്നി തിളങ്ങി എന്നു തന്നെ പറയാം.
പഴയ സിനിമകളിൽ മാത്രമേ നല്ല പാട്ടുള്ളൂ എന്നു പറഞ്ഞതാരാണ്. ?
“എന്തൊരു ചേലാണ്
എൻ്റെ കിനാവാണ്
എന്തിനും നീയാണ്
കൺമണി പൂവേ
കണ്ണാടി പൂവേ
കണി പൂവേ…”
എന്ന പാട്ട് ജേക്സ് ബിജോയ് ൻ്റ സംഗീതത്തിൽ മനസ്സിൽ നിന്നിറങ്ങി പോകാതെ പാട്ടു പാടാനറിയാത്തവരും ഒന്നു മൂളി നോക്കും. മൂളി മൂളി പാടി നോക്കും. പാടി പാടി സ്വന്തമാക്കും.
രസകരമായ കുസൃതിത്തരങ്ങൾ നിറഞ്ഞ കടുംബാന്തരീക്ഷം , ശോഭനയുടെ തിരിച്ചു വരവ്..
ശോഭനയ്ക്ക് സിനിമയിൽ കാര്യമായി ഒന്നും ചെയ്യാനില്ല എങ്കിലും പരമ്പരാഗത ചേട്ടാ വിളി ഒഴിവാക്കി പേര് വിളിച്ച് കൗണ്ടറടിച്ച് കട്ടയ്ക്ക് നിൽക്കുന്നത് ഇഷ്ടപ്പെട്ടു.എങ്കിലും ചില സമയങ്ങളിൽ ആ തള്ള വൈബ് തല പൊക്കുന്നുണ്ട് എന്ന കാര്യത്തിൽ ആ പ്രായത്തിൽ മക്കളുള്ള അമ്മമാർക്കു റിലേറ്റ് ചെയ്യാൻ പറ്റും.
പോലീസ് സ്റ്റേഷനിലിരുന്ന് ഒരു ‘ വിടമാട്ടേ ‘ നോട്ടമുണ്ട്.
അത് മാത്രം മതി.
നായകൻ്റെ ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലനെ കണ്ടിട്ടുണ്ട്. ഇത് നായകനെ സൈഡാക്കാൻ പോന്ന വില്ലൻ !!
മനോഹരമായ പ്രമോ യും പാട്ടും സിനിമയെ ഹിറ്റാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് എന്നതിനപ്പുറം സിനിമ കണ്ടുമറന്ന പല സിനിമകളേയും ഓർമ്മിപ്പിച്ചു എന്നു പറയാതെ വയ്യ . മോഹൻലാലിൻ്റെ മകൻ കൊല്ലപ്പെടുന്ന എല്ലാ സിനിമകളുടേയും സ്ഥിരം പ്രതികാര ചേരുവ ഓർമ്മ വന്നതെനിക്കു മാത്രമാണോ ?
ആ കല്യാണവീട്ടിലെ അന്തരീക്ഷവും
‘ശാന്തമീ രാത്രിയിൽ ‘ . ..
പാട്ടിൻ്റെ റീമിക്സും ശരിക്കും മനസ്സിനൊരു തണുപ്പു തോന്നിച്ചു.
പിന്നെ സിനിമയിലെ നായ എന്നെ കരയിപ്പിച്ചു. അതും നന്നായി അഭിനയിച്ചിട്ടുണ്ട്.
വിരലുകളും കണ്ണുകളുമൊക്കെ അഭിനയിക്കുന്ന മോഹൻലാൽ ഇനിയില്ല എന്നു പറഞ്ഞവർക്കൊക്കെ ‘തുടരും ‘ എന്നു കാണിച്ചു കൊടുത്തിട്ടുണ്ട്. തുടരാതെ വയ്യല്ലോ നമ്മുടെ കംപ്ലീറ്റ് ആക്ടർക്ക് .അല്ലേ..? അങ്ങനെ തന്നെ വേണമല്ലോ.
വില്ലൻ പൂണ്ടു വിളയാടിയ സിനിമ എന്നു തന്നെ പറയേണ്ടി വരും. പെരിനാട് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പക്ടർ ജോർജ് സർ !
ഒരു രഞ്ജി പണിക്കർ വൈബുണ്ട്.
അന്യായ അഭിനയം.
ഡയലോഗ് ഡെലിവറി , ചിരി , തെറി ………
ഹൊ..
അത് വില്ലനാണെന്നു മനസ്സിലാക്കാൻ സമയമെടുക്കും.
അതു തന്നെയാണ് വിജയവും.
അപാര ട്രാൻസ്ഫർമേഷൻ.
അദ്ദേഹം നടൻ ജഗന്നാഥ വർമ്മയുടെ സഹോദര പുത്രൻ പ്രകാശ് വർമ്മ എന്ന അറിവിൽ ‘ചുമ്മാതല്ല ‘ എന്നു പറഞ്ഞുപോയി.
നായകൻ്റെ ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലനെ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ ഇത് നായകനെ സൈഡാക്കാൻ പോന്ന വില്ലൻ !! മറ്റൊരു മുണ്ടയ്ക്കൽ ശേഖരൻ – പക്ഷേ ‘വഴിമാറടാ ‘ എന്ന് ഇവിടെ വില്ലൻ പറയും. അമ്മാതിരി കിടു. ബിനു പപ്പുവും മിന്നിച്ചിട്ടുണ്ട്.
പുതുമുഖങ്ങളെ കണ്ടെത്തി കൊണ്ടുവരിക , അവരുടെ കഴിവുകളെ പ്രോൽസാഹിപ്പിക്കുക , കൂടെ നിൽക്കുക , നടക്കുക – ഹിറ്റുകൾ തുടർക്കഥയാക്കുക . ഒപ്പം ഞാനും നിങ്ങളുമുണ്ടാകും. തുടരും…. തുടരും….
തുടരണമല്ലോ.
അമ്പിളി കൃഷ്ണകുമാർ
