മുംബൈയിലെ സൈബർ ക്രൈം യൂണിറ്റ് ബാന്ദ്ര കുർള കോംപ്ലക്സിൽ (ബികെസി) നിന്ന് ബാന്ദ്ര വെസ്റ്റിലെ അത്യാധുനിക സൈബർ പോലീസ് സ്റ്റേഷനിലേക്ക് മാറുകയാണ്.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന അത്യാധുനിക സൈബർ പോലീസ് സ്റ്റേഷനാണിത്. നഗരത്തിൽ സാമ്പത്തികത്തട്ടിപ്പുകളിൽ കൂടി വരുന്ന സാഹചര്യത്തിലാണ് സൈബർ ലബോറട്ടറിയോട് കൂടിയ കേന്ദ്രം പ്രവർത്തനക്ഷമമാകുന്നത്.
ഇത് മുംബൈയുടെ ഡിജിറ്റൽ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് .
ബാന്ദ്ര വെസ്റ്റിലെ എസ്വി റോഡിലെ ലക്കി ജങ്ഷനു സമീപമുള്ള പോലീസ് സൈബർ സെന്റർ ക്രൈം ഡിപ്പാർട്ട്മെന്റിലെ ഡെപ്യൂട്ടി പോലീസ് കമ്മിഷണർ (ഡിസിപി), അസിസ്റ്റന്റ് പോലീസ് കമ്മിഷണർ (എസിപി) എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ ഓഫീസുകളും ചേർന്നതായിരിക്കും. 10 ലക്ഷം രൂപയിൽ കൂടുതലുള്ള സൈബർത്തട്ടിപ്പു കേസുകളായിരിക്കും ഈ സ്റ്റേഷൻ പരിധിയിൽ കൈകാര്യം ചെയ്യുക

നൂതന കമ്പ്യൂട്ടറുകൾ, സെർവറുകൾ, ഫോറൻസിക് ഉപകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ആധുനിക സൈബർ ലാബ് സജ്ജീകരിച്ചിരിക്കുന്ന ഈ സൗകര്യം പ്രതികരണ സമയവും അന്വേഷണ നിലവാരവും മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.
തട്ടിപ്പിനുപയോഗിക്കുന്ന നമ്പറുകളെക്കുറിച്ച് അറിയുന്നതോടൊപ്പം ഡാറ്റ വീണ്ടെടുക്കൽ, വ്യാജ ട്രേഡിങ് ആപ്പുകൾ തുടങ്ങിയ തട്ടിപ്പുതന്ത്രങ്ങളെക്കുറിച്ചുള്ള പഠനത്തിന് പ്രാപ്തമായ ലാബ് മറ്റൊരു പ്രത്യേകതയാണ്. നിലവിൽ മുംബൈയെ അഞ്ച് സൈബർ പോലീസിങ് സോണുകളായി തിരിച്ചിരിക്കുന്നു. സൗത്ത്, സെൻട്രൽ, ഈസ്റ്റ്, നോർത്ത്, വെസ്റ്റ് എന്നിവയാണിവ. ഇതുവരെ, സൗത്ത്, സെൻട്രൽ, ഈസ്റ്റ് സോണുകളിൽ മാത്രമേ സൈബർ ലാബുകൾ ഉണ്ടായിരുന്നുള്ളൂ. ഇതോടെ കൂടുതൽ വേഗത്തിലും കൃത്യമായും ഡിജിറ്റൽ തട്ടിപ്പ് സംബന്ധിച്ച അന്വേഷണങ്ങൾ നടത്താനും ഇരകൾക്ക് ആശ്വാസം നൽകാനും ഓൺലൈൻ തട്ടിപ്പുകാരെ വേഗത്തിൽ കണ്ടെത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷ.
അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകളും സന്ദേശങ്ങളും അവഗണിക്കുക. പ്രത്യേകിച്ച് സർക്കാർ ഏജൻസികളിൽ നിന്നാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിൽ ജാഗ്രത പുലർത്തുക. സംശയാസ്പദമായ പ്രവർത്തനം കണ്ടെത്തിയാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതിപ്പെടണം. സാമ്പത്തികത്തട്ടിപ്പുകൾക്ക് നാഷണൽ സൈബർ ക്രൈം ഹെൽപ്പ് ലൈൻ 1930-ൽ വിളിക്കുക. ഒരിക്കലും ഒടിപികൾ, സിവിവി, അല്ലെങ്കിൽ കാർഡ് വിശദാംശങ്ങൾ അജ്ഞാതർക്ക് പങ്കിടാതിരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ സൈബർ സെന്റർ ആവർത്തിച്ചു. അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും സംശയാസ്പദമായ ഇ-മെയിലുകളിൽനിന്ന് അറ്റാച്ച്മെന്റുകൾ ഡൗൺലോഡ് ചെയ്യരുതെന്നും പോലീസ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു .
