മുംബൈയിൽ ജഹാംഗീർ ആർട്ട് ഗാലറിയിൽ നടന്ന മലയാളി ചിത്രകാരന്മാരുടെ സംഘ ചിത്ര പ്രദർശനത്തിന് മികച്ച പ്രതികരണം. ഒരാഴ്ച നീണ്ട ചിത്ര പ്രദർശനത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ 8 പ്രമുഖ ചിത്ര രചയിതാക്കളുടെ സൃഷ്ടികളായിരുന്നു മഹാനഗരത്തിലെ കലാസ്വാദകരെ വിസ്മയിപ്പിച്ചത്
കേരളത്തിൻ്റെ പ്രകൃതിയും, വൈവിധ്യമാർന്ന ജീവജാലങ്ങളും, മനുഷ്യ ബന്ധങ്ങളും, പ്രകൃതി ചൂഷണത്തിൻ്റെ പ്രത്യാഘാതങ്ങളുമായിരുന്നു പ്രമേയം.

വ്യത്യസ്ത നിറങ്ങളിലും ശൈലികളിലുമായി ആനുകാലിക ചിത്രരചനാ രീതിയാണ് എല്ലാ ചിത്രകാരന്മാരും അനുവർത്തിച്ചിട്ടുള്ളത്.
സ്വന്തം ഭാവനയിൽ രൂപപ്പെട്ട ചിത്രങ്ങൾ വ്യത്യസ്ത നിറച്ചാർത്തിലൂടെ ക്രിയാത്മകമായി ക്യാൻവാസിൽ പകർത്തിയപ്പോൾ കലാസ്വാദകർക്ക് ദൃശ്യ വിരുന്നായി.

അക്ബർ ഗ്രൂപ്പ് ചെയർമാൻ കെ വി അബ്ദുൽ നാസർ ഉത്ഘാടനം ചെയ്ത “റാപ്സഡി” എന്ന പേരിലെ ചിത്ര പ്രദർശനത്തിന് മികച്ച പ്രതികരണമാണ് മുംബൈയിൽ ലഭിച്ചത്.
എട്ടു ശൈലിയിലുള്ള ചിത്രങ്ങളായിരുന്നു പ്രദർശിപ്പിച്ചിരുന്നതെന്നും വ്യത്യസ്ത കലാസ്വാദകരെ പരിചയപ്പെടാൻ കഴിഞ്ഞുവെന്നും ചേപ്പാട് സ്വദേശിയായ ചിത്രകാരൻ ഭദ്രൻ കാർത്തിക പറഞ്ഞു.
കോസ്മോപോളിറ്റൻ നഗരമായ മുംബൈയിൽ വിവിധ ഭാഷക്കാരും വിദേശികളുമടക്കം നിരവധി പേരാണ് ദിവസേന ഗാലറി സന്ദർശിക്കാനെത്തിയതെന്നും ചിത്രകാരന്മാർക്ക് നൂതനാനുഭവമായിരുന്നുവെന്നും പ്രദർശനം സംഘടിപ്പിച്ച ചിത്രകാരൻ പ്രണവം ശ്രീകുമാർ പറഞ്ഞു.
ചിത്രങ്ങൾ വിൽക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും കേരളത്തിൽ നിന്നെത്തിയ ചിത്രകാരന്മാർ പങ്ക് വച്ചു .
ചിത്രകാരൻ പ്രണവം ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ പ്രമുഖ ചിത്രകാരന്മാരായ ആൻ്റണി മുഖത്തല , ഭദ്രൻ കാർത്തിക, ഷമീർ ഹരിപ്പാട്, മോഹന സുബ്രമണി, എസ്.ആർ. ഭദ്രൻ, ടി. ആർ. രാജേഷ്, ചിത്രകാരി ചിത്രാ ജ്യോതി എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.
വിദേശികളും ഇതര ഭാഷക്കാരുമടങ്ങുന്ന ആയിരങ്ങളുടെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയാണ് ഇവരെല്ലാം നാട്ടിലേക്ക് മടങ്ങിയത്.