മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി പതിനായിരങ്ങളാണ് പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും പൊങ്കാലയ്ക്ക് തിരി തെളിയിച്ചത് .
നഗരത്തിലെ വിവിധ ഭാഗങ്ങളിലായി വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് ആറ്റുകാൽ പൊങ്കാലയുടെ ചിട്ടവട്ടങ്ങളോടെ പൊങ്കാല സമർപ്പണം നടന്നത്
ബോറിവ്‌ലി, ഗോരേഗാവ്, കല്യാൺ, അംബർനാഥ് , ഡോംബിവ്‌ലി, പൻവേൽ, കൂടാതെ പുനെയിലെ വിവിധ ഭാഗങ്ങളിലുമായി ഇക്കുറിയും പൊങ്കാല മഹോത്സവത്തിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത് .
ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാലയിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാരയടുപ്പിൽ മേൽശാന്തി അഗ്‌നിപകർന്ന സമയത്ത് തന്നെയാണ് മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പൊങ്കാല മഹോത്സവങ്ങളിലും തിരി തെളിയിച്ചത് .
മഹാനഗരത്തിലെ മൈതാനങ്ങളെ യാഗശാലയാക്കി മുംബൈയിലും പൊങ്കാല സമർപ്പിച്ചപ്പോൾ പതിനായിരങ്ങൾക്ക് സായൂജ്യമായി

പൻവേലിൽ ഹിന്ദു സേവാ സമിതിയും അയ്യപ്പ സേവാ സംഘവും സംയുക്തമായി നടത്തിയ പതിമൂന്നാമത് പൊങ്കാല മഹോത്സവത്തിൽ ആയിരക്കണക്കിന് ഭക്തർ പൊങ്കാല സമർപ്പിച്ചു. 101 പേരടങ്ങുന്ന സ്വാഗത സംഘമാണ് വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ ഏകോപനം നിർവഹിച്ചത്. അമ്പേ മാതാ ക്ഷേത്രത്തിന് സമീപമായി തയ്യാറാക്കിയ ആറ്റുകാലമ്മയുടെ താൽക്കാലിക ക്ഷേതത്തിലാണ് ചടങ്ങുകൾ നടന്നത്. പൊങ്കാലയോടനുബന്ധിച്ച് ഹൈന്ദവ ഗ്രന്ഥങ്ങളുടെ ശേഖരങ്ങൾ അടങ്ങിയ ബുക്ക് സ്റ്റാളുമുണ്ടായിരുന്നു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ആശംസകളുമായി എത്തിയിരുന്നു

ആറ്റുകാൽ ക്ഷേത്രത്തിൽ പോകാൻ പറ്റാത്ത ആയിരങ്ങൾക്കാണ് മുംബൈയിൽ നടക്കുന്ന പൊങ്കാല മഹോത്സവങ്ങൾ അനുഗ്രഹമാകുന്നതെന്നാണ് അംബർനാഥിൽ കഴിഞ്ഞ പതിനഞ്ചു വർഷമായി പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്ന എസ് എൻ ഡി പി യോഗം പ്രസിഡന്റ് എം പി അജയകുമാർ പറയുന്നത്. വനിതാ സംഘവും യൂത്ത് വിഭാഗവും ചേർന്നാണ് പൊങ്കാല മഹോത്സവത്തിന് ഏകോപനം നിർവഹിച്ചതെന്നും അജയകുമാർ പറഞ്ഞു.
അംബർനാഥ് നവരെ പാർക്കിൽ നടന്ന 15 മത് പൊങ്കാല മഹോത്സവ ചടങ്ങുകൾക്ക് ശ്രീ രാമദാസ ആശ്രമം മഠാധിപതി ബ്രഹ്മശ്രീ കൃഷ്ണാനന്ദ സരസ്വതിയാണ് കാർമികത്വം വഹിച്ചത്

ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പൊങ്കാല മഹോത്സത്തിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. ക്ഷേത്രം ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഇത്തവണയും മനം നിറഞ്ഞ പുണ്യാനുഭവമായാണ് ഇതരഭാഷക്കാരടങ്ങുന്ന പതിനായിരങ്ങൾ മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിലായി പൊങ്കാല സമർപ്പിച്ച് മടങ്ങിയത്